ഹൈദരാബാദ് (Hyderabad) : യുവാവിന്‍റെ മൃതദേഹം ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തി. (The body of the young man was found in the flat with serious injuries to his genitals.) ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ പവൻ കുമാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹൈദാരാബാദിലെ ഒരു ജ്വല്ലറിയിൽ കാഷ്യറായി ജോലി ചെയ്തിരുന്ന അദ്ദേഹം മധുര നഗറിലെ ഇ-ബ്ലോക്കിലാണ് താമസിച്ചിരുന്നത്. അഞ്ച് വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയ ശേഷം കുമാർ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുമാറിന്റെ സുഹൃത്ത് സന്ദീപ് അദ്ദേഹത്തെ കാണാൻ വന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് സന്ദീപ് അയൽക്കാരെ വിവരം അറിയിച്ചു.
തുടർന്ന് അവർ ഒരുമിച്ച് വാതിൽ പൊളിച്ച് നോക്കിയപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ നിലയിൽ കുമാർ മരിച്ച നിലയിൽ തറയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. മധുര നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
കുമാറിന് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നും അസുഖം ബാധിച്ചിരിക്കാമെന്നുമാണ് ഡോക്ടർമാരുടെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് സബ് ഇൻസ്പെക്ടർ ശിവ ശങ്കർ പറഞ്ഞു. അതേസമയം, പവൻ കുമാറിന്റെ വളർത്തുനായ അവനെ ഉണർത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കടിച്ചതായിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതാണ് പരിക്കുകൾക്ക് കാരണമായതെന്നാണ് സൂചന.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. മധുരാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്