തൃശൂർ (Thrisur) : കേരളം ഒന്നാകെ കാത്തിരുന്ന തൃശൂർ പൂരം ഇന്ന്. (Today is the Thrissur Pooram that the whole of Kerala has been waiting for.) കണക്കനുസരിച്ച് പൂരം നാൾ നാളെയാണ് വരുന്നത്. എന്നാൽ ഉത്രം അധിക രാവുള്ള ദിവസത്തിന് തലേന്ന് പൂരം എന്നാണ് വിശ്വാസം. അങ്ങനെയാണ് ഇത്തവണ മകം നാളിൽ പൂരമെത്തിയിരിക്കുന്നത്. ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത് ഗജവീരൻ എറണാകുളം ശിവകുമാറാണ്.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർക്കൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കുംനാഥൻ്റെ മണ്ണിലേക്ക് വണങ്ങാനെത്തും. കണിമംഗലം ശാസ്താവ് രാവിലെ 7.30 ഓടെ ആദ്യം എഴുന്നള്ളി എത്തും. പിന്നാലെ ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്നിങ്ങനെ ക്രമമനുസരിച്ച് എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങും.
11.30 ഓടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിന് മുന്നിലെത്തും. ആ സമയം മഠത്തിൽ ഭഗവതിയുടെ വരവേറ്റ് പഞ്ചവാദ്യം ആസ്വദിക്കാം. പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12ന് എഴുന്നള്ളിപ്പ് ആരംഭിക്കും. ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളം നടക്കും. വൈകിട്ട് 5.30ന് ആയിരങ്ങളെ സാക്ഷിയാക്കി തെക്കേനടയിൽ കുടമാറ്റം നടക്കുന്നതാണ്. നാളെ പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്.
കൺട്രോൾ റൂമുകൾ
പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായി തേക്കിൻകാട് മൈതാനത്ത് ഇന്ന് രാവിലെ ആറ് മുതൽ പോലീസിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. എന്തെങ്കിലും വസ്തുക്കൾ നഷ്ടപ്പെടുക, കൂട്ടം തെറ്റി പോവുക എന്നിങ്ങനെ സംഭവിച്ചാൽ ഉടൻ ഇടപെടാൻ നാല് മിനി കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും വൈകിട്ട് നടക്കുന്ന കുടമാറ്റം കാണുന്നതിനായി കൺട്രോൾ റൂമിന് സമീപം പ്രത്യേക സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂം നമ്പർ: 0487 2422003, 80861 00100.