ചെന്നൈ (Chennai) : ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. (A Plus Two student, frustrated by his classmates’ constant teasing and ragging about his weight and complexion, committed suicide by jumping from the fourth floor of his apartment in front of his mother.) ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്.
തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോർ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു.
ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചു.