ആളുകൾ പരിഭ്രാന്തരായി ഓടി; ഏഴു പേർക്ക് പരിക്കേറ്റു
പത്തനംതിട്ട (Pathanamthitta) : തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ദേവസ്വം ജീവനക്കാരടക്കം നാലുപേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാൻ എന്നിവരാണ് കേസിലെ പ്രതികൾ. ഞായറാഴ്ച രാത്രി എട്ടിനാണ് ശ്രീവേലി എഴുന്നത്തിനിടെ വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന ആന, മുൻപേ പോയ ആനയെ കുത്തുകയും ഇടഞ്ഞോടുകയും ചെയ്തത്. നാട്ടാന പരിപാലന ചട്ടലംഘനം, വന്യജീവി സംരക്ഷണ നിയമം പാലിക്കാത്തത്. ഇവ മുൻനിർത്തിയാണ് കേസ്.
ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചതിനാൽ വലിയ അപകടം ഒഴിവായി. ആനകളിൽ ഒന്നിനെ പെട്ടെന്ന് തളച്ചക്കുകയായിരുന്നു. സമാനമായ അപകടമാണ് കൊയിലാണ്ടി ക്ഷേത്രോത്സവത്തിലും ഉണ്ടായത്. മൂന്നപേരാണ് ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.