തെലങ്കാനയിൽ മദ്യപിച്ചെത്തിയ അച്ഛൻ മകനെ അടിച്ചുകൊന്നു. യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗട്ടുപ്പാൽ മണ്ഡലത്തിലെ അരേഗുഡെം ഗ്രാമത്തിലാണ് ദാരുണ സംഭവം. (Drunken father beats son to death in Telangana The tragic incident took place in Aregudem village of Choutuppal mandal in Yadadri Bhuvanagiri district.) കർഷക തൊഴിലാളിയായ കട്ട സൈദുലു തന്റെ മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചിരുന്നു അതിനാൽ തന്നെ തന്റെ മൂന്നു മക്കളേയും കട്ട സൈദുലു മികച്ച സ്വകാര്യ സ്കൂളുകളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത്.
വിദ്യാഭ്യാസത്തിന് ചെലവ് ആകുന്ന തുക താങ്ങാനാകുന്നതിലും ഉപരിയായിരുന്നു എങ്കിലും മികച്ച വിദ്യാഭ്യാസം മക്കൾക്ക് ലഭ്യമാക്കുക എന്നതായിരുന്നു സൈദലുവിന്റെ ലക്ഷ്യം. സൈദലു മദ്യത്തിന് അടിമയായ സ്വഭാവം ഉള്ളയാളായിരുന്നു. ഇയാൾക്ക് കുടുംബത്തെ പതിവായി ഉപദ്രവിക്കുന്ന സ്വഭാവവുമുണ്ടായിരുന്നു.
ഇളയ മകൻ ഭാനു (14) ചൗട്ടുപ്പലിലെ ആൻ മെമ്മോറിയൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 8 ശനിയാഴ്ച, ഭാനു തന്റെ സ്കൂളിൽ ഒരു വിടവാങ്ങൽ പാർട്ടിയിൽ പങ്കെടുത്ത് രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആ സമയം മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ സൈദലു മകനെ വൈകിയെത്തിയ കാരണത്താൽ മർദിച്ചു.
മർദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ട ഭാനുവിനെ പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ അതിനകം കുട്ടി മരിച്ചിരുന്നു. മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിനെ ഭയന്ന് സംഭവം മറച്ചു വെയ്ക്കാൻ കുടുംബം തീരുമാനിക്കുകയും. സത്യം പുറത്തുവിടരുതെന്ന് സൈദുലു ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിരാവിലെ ഭാനുവിന്റെ ശവസംസ്കാരം രഹസ്യമായി നടത്താൻ കുടുംബം ശ്രമിച്ചു. പക്ഷെ, ഗ്രാമവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.