അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; ‘ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത’…

Written by Web Desk1

Published on:

ഹൈക്കോടതി ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്നോട്ട്. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും ജസ്റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ പി. ഗോപിനാഥ് എന്നവരുടെ ബഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.

തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത് നടത്തുന്നത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്.

ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്താമാക്കി. ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ കഴിയാത്ത തരത്തിലാണ് ആനയുടെ കാലുകൾ ബന്ധിക്കുന്നത്.

കാലുകൾ ബന്ധിച്ച് മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നിൽക്കാനാകുമോ. ഇരുകാലുകളും ബന്ധിച്ച് മണിക്കൂറുകളോളം നിൽക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കൽപ്പിക്കാൻ പോലുമാകുല്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. മൂകാംബിക ശക്തി പീഠമാണ്, അവിടെ ഒരു ആന എഴുന്നള്ളത്തുമില്ല, ഉള്ളത് രഥമാണ്.

ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും കോടതി നിരീക്ഷിച്ചു. ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുമ്പോൾ ആനകൾക്ക് മതിയായ വിശ്രമം നൽകണം, എഴുന്നള്ളക്കുന്നിടത്ത് മതിയായ ഇടമുണ്ടാകണം, ആനകൾ തമ്മിൽ അകലം പാലിക്കണം, ആൾത്തിരക്ക് നിയന്ത്രിക്കണം, ആനകൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

See also  ആരാധാനാലയങ്ങളിലെ വെടിക്കെട്ട് നിയന്ത്രണം അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി

Leave a Comment