കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട് ;ജനഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിയ നേതാവെന്ന് മുഖ്യമന്ത്രി

Written by Taniniram

Published on:

ഇടതുപക്ഷത്തെ ചിരിക്കുന്ന മുഖം കോടിയേരി ബാലകൃഷ്ണന്റെ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. സിപിഎം വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് പയ്യാമ്പലത്തേക്ക് പ്രകടനം. 8.30ന് പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും.

പകല്‍ 11.30ന് കോടിയേരി മുളിയില്‍നടയിലെ വീട്ടില്‍ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനംചെയ്യും. വൈകിട്ട് മുളിയില്‍നടയില്‍ വളന്റിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും. പൊതുസമ്മേളനം 4.30ന് ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുസ്മരണം

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വര്‍ഷം തികയുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേയ്ക്ക് കടന്നുവന്ന യുവാവായ സഖാവ് കോടിയേരി പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള നേതാവായി വളര്‍ന്നു. അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളില്‍ പാര്‍ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.
തൊഴിലാളി – കര്‍ഷക പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗബഹുജന സംഘടനകള്‍ നേടിയ വളര്‍ച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളില്‍ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. പാര്‍ടിയ്ക്കു വേണ്ടി സ്വയം സമര്‍പ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. രോഗപീഢയുടെ ഘട്ടത്തിലും പാര്‍ടിയോടുള്ള സ്‌നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകള്‍.
കേരളത്തിലേയും, രാജ്യത്തെ തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവിശ്വാസികള്‍ക്കാകെയും എക്കാലവും പ്രചോദനമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. സഖാവിന്റെ രാഷ്ട്രീയജീവിതത്തില്‍ നിന്നും ഊര്‍ജ്ജവും പ്രചോദനവും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍, അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും ആ വിധം പ്രകടിപ്പിക്കാന്‍ പാര്‍ടിയ്ക്കും സഖാക്കള്‍ക്കും സാധിക്കണം.
ലാല്‍ സലാം.

Leave a Comment