ഇ പി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; സുധാകരനെതിരായ ഹർജി തള്ളി സുപ്രീംകോടതി

Written by Taniniram

Updated on:

ന്യൂഡല്‍ഹി: വിവാദമായ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം രാഷ്ട്രീയമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

വെറും രാഷ്ട്രീയക്കേസാണ് ഇതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി തള്ളിയത്. മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങള്‍ക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി, ഉന്നത രാഷ്ട്രീയനേതാവ് ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.

1995 ഏപ്രില്‍ 12 നാണ് ഇ.പി. ജയരാജനെതിരെ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ട്രെയിനിലെ വാഷ്‌ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതി വിക്രം ചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കുപിന്നിലായിരുന്നു വെടിയേറ്റത്. പേട്ട ദിനേശന്‍, ടിപി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സുധാകരനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ സുധാകരന്‍ നിയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതെല്ലാം കോടതി തള്ളുകയാണ് ഉണ്ടായിരിക്കുന്നത്.

Related News

Related News

Leave a Comment