മകളെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞതിങ്ങനെ; ‘ഞാന്‍ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല’

Written by Web Desk1

Published on:

സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു എന്നാണ് താരം പറയുന്നത്.

മലയാളികൾക്ക് എന്നും സ്നേഹനിധിയായ അമ്മയാണ് കവിയൂർ പൊന്നമ്മ (Kaviyoor Ponnamma). പക്ഷെ ജീവിതത്തിലെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയ്ക്ക് സമ്മാനിച്ചത് വേദനകളായിരുന്നോ?

നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബത്തനായി അഭിനയത്തിലേക്ക് ഇറങ്ങിയതാണ് കവിയൂര്‍ പൊന്നമ്മ. വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടുന്നതിന് അനുസരിച്ച് സിനിമാ സെറ്റുകളിലേക്കുള്ള അവരുടെ ഓട്ടവും കൂടി വന്നു.

വീട്ടിലെ ആവശ്യങ്ങൾക്ക് ഒന്നാം സ്ഥാനവും കുടുംബത്തിന് രണ്ടാം സ്ഥാനവും നൽകേണ്ടി വന്നു. അതിന്റെ വിഷമത്തില്‍ ഏക മകള്‍ ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിക്കുകയും ചെയ്തതായി നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ പറഞ്ഞു. പിന്നാലെ അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ സംസാരിക്കുകയായിരുന്നു. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു എന്നാണ് താരം പറയുന്നത്.

മുലപ്പാല്‍ പോലും തനിക്ക് തന്നില്ലെന്ന് മകള്‍ ആരോപിച്ചതായി അവതാരകൻ പറയുമ്പോൾ പറയാന്‍ പാടില്ല എങ്കിലും പറയുകയാണ്. എട്ട് മാസം വരെയേ പാല് കൊടുത്തുള്ളൂ എന്നായിരുന്നു കവിയൂർ പൊന്നമയുടെ മറുപടി. പിന്നാലെ അക്കാലത്തുണ്ടായൊരു സംഭവവും അവര്‍ പങ്കുവെക്കുന്നുണ്ട്.

ശിക്ഷ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നു. സത്യന്‍ സാറും ഞാനുമാണ് ജോഡി. സംവിധായകന്‍ സത്യന്‍ മാഷുടെ ചെവിയിലെന്തോ പറഞ്ഞു. പൊന്നീ നമുക്കീ സീന്‍ നാളെയെടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാര്‍ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്‌ക്കോ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്തത് ശരിയായില്ലേ എന്നാല്‍ അത് പറയേണ്ടെ എന്ന് ഞാന്‍ വിചാരിച്ചു. പട്ടു സാരിയാണ് ഞാനുടുത്തത്. റൂമില്‍ വന്ന് പട്ടുസാരി മാറാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ മുലപ്പാല്‍ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല’ എന്നാണ് അന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.

‘എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വെക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ട്’ എന്നാണ് കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞത്.

Leave a Comment