സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

Written by Taniniram

Published on:

നാലു ദിവസം മാത്രം സോഷ്യല്‍മീഡിയിലൂടെ പരിചയമുളള യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവരാണ് അറസ്റ്റിലായത്. തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ച് പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിലാണ് അരീക്കോട് പൊലീസിന്റെ നടപടി. കേസില്‍ അന്‍സീനയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെയാണ് അന്‍സീന കെണിയില്‍ കുടുക്കിയത്. ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞ് അന്‍സീന യുവാവിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അന്‍സീനയുടെ ഭര്‍ത്താവ് ശുഹൈബ് (27), സഹോദരന്‍ ഷഹബാബ്, സുഹൃത്ത് മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു പിന്നാലെ അന്‍സീന യുവാവിനെ വിളിച്ച് അക്രമിസംഘം ആവശ്യപ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവര്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുക്കുകയുമായിരുന്നു.

പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിള്‍പേ വഴി തട്ടിപ്പ് സംഘത്തിന് നല്‍കി. അരീക്കോട്ടെ മൊബൈല്‍കടയില്‍നിന്ന് യുവാവിന്റെ പേരില്‍ ഇഎംഐ വഴി രണ്ട് മൊബൈല്‍ ഫോണുകളെടുക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയിലും അരീക്കോട് പൊലീസ് കേസെടുത്തു. എസ്എച്ച്ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ നവീന്‍ ഷാജാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Related News

Related News

Leave a Comment