
കൊച്ചി (Kochi) : ഹേമകമ്മറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ രാജിവച്ച അമ്മ ഭാരവാഹികൾക്കെതിരെ തുറന്നടിച്ച് നടി പത്മപ്രിയ. രാജി എന്ത് ധാർമ്മികതയുടെ പേരിലായിരുന്നുവെന്ന് താരം ചോദിക്കുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് നാലരവർഷം പുറത്ത് വിടാതിരുന്നതിന് കാരണം സർക്കാർ പറയണമെന്നും താരം തുറന്നടിച്ചു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്ന് പത്മപ്രിയ പറഞ്ഞു.
ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.
എനിക്ക് 25 – 26 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാടെന്ന് താരം തുറന്നടിച്ചു.