ഹേമകമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് സർക്കാർ ; നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തളളി, സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി

Written by Taniniram

Published on:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നെ പരിശോധിക്കണമെന്ന നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ്. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം.

രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയില്‍ പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹര്‍ജി തള്ളിയത്.
വിധി വന്നതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടുമെന്ന് സര്‍ക്കാര്‍ അപേക്ഷകരെ അറിയിച്ചു. എന്നാല്‍ ഇത് തടയാനുളള ശക്തമായ നീക്കങ്ങളാണ് ഹൈക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത്. നിര്‍മ്മാതാവ് സജി പാറയിലിന്റെ ഹര്‍ജിയില്‍ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് ശേഷം വാദം കേട്ട ശേഷം വിധി പറയും. രഞ്ജിനും അഭിഭാഷകന്‍ രഞ്ജിത് മാരാരുമായി ചര്‍ച്ച ചെയ്ത് തടസ്സഹര്‍ജിയുമായി ഇന്ന് 3 മണിക്ക് സിംഗിള്‍ ബഞ്ചിനെ സമീപിക്കാനാണ് സാധ്യത.

Leave a Comment