മാധ്യമങ്ങൾക്കെതിരെയുള്ള അപകീർത്തിക്കേസുകളിൽ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി ; അനാവശ്യ നടപടികൾ മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കും

Written by Taniniram

Published on:

കൊച്ചി: വസ്തുതകള്‍ ഉറപ്പുവരുത്താതെ അപകീര്‍ത്തി കേസെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
‘മലയാള മനോരമ’ ദിനപത്രത്തിനെതിരെ അപകീര്‍ത്തി ആരോപിച്ചുള്ള പരാതിയും ആലുവ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഒരു കുറ്റവുമായി ബന്ധപ്പെട്ട കൃത്യമായ വസ്തുതകളും വിവരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ പത്രങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതി നടപടി സ്വീകരിക്കാവൂ. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്നതിനാല്‍ ഈ കാര്യത്തില്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുന്നത് ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കായിരിക്കും നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ കോടതികള്‍ക്ക് അയക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ആക്രമിക്കാന്‍ കരുതിയിരിക്കുന്നവര്‍ക്ക് കരുത്ത് നല്‍കുമെന്നും സംഭവവികാസങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍
മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും ഒരുപോലെ പ്രധാനമാണെന്ന് വ്യക്തമാക്കിയ കോടതി ഇത് ജനാധിപത്യ വിരുദ്ധതയിലേക്ക് നയിക്കുമെന്നും നിരീക്ഷിച്ചു.

ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത, കൃത്യമായ തെളിവില്ലാതെ അപകീര്‍ത്തികരമാണെന്ന് പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് വ്യക്തമാക്കിയതോടൊപ്പം പരാതിയും നടപടികളും കോടതി റദ്ദാക്കി.

Related News

Related News

Leave a Comment