ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി 16 കാരന്‍, മൃതദേഹം കത്തിച്ചു;

Written by Web Desk1

Published on:

ഹരിയാന (Hariyana) : ഹരിയാനയിലെ ഗുരുഗ്രാമില്‍ അയല്‍വാസിയായ 9 വയസുകാരിയെ 16 കാരന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം നാഫ്തലിന്‍ ബോളുകള്‍ ഉപയോഗിച്ച് കത്തിക്കാനും ശ്രമിച്ചു. ഒരു ടിവി ക്രൈം ഷോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു കൃത്യം നടത്തിയത്.

ഗൃഹപാഠം ചെയ്യാന്‍ സഹായിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ 16 കാരന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണം മോഷ്ടിക്കുകയായിരുന്നു. പെണ്‍‌കുട്ടി ഇതു കാണുകയും അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കുപിതനായ 16കാരന്‍ ഷാള്‍ ഉപയോഗിച്ച് 9 വയസുകാരിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാഫ്തലിന്‍ ഉപയോഗിച്ച് മൃതദേഹം കത്തിക്കാനും ശ്രമം നടത്തി.

ദ്വാരക എക്‌സ്‌പ്രസ്‌വേയിലെ സെക്ടർ 107 ലെ ഒരു അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിലെ താമസക്കാരാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും 16കാരന്‍റെയും കുടുംബം. ഇരുവരുടെയും അമ്മമാര്‍ തമ്മില്‍ പരിചയക്കാരായിരുന്നു. പെണ്‍കുട്ടിയുടെ രണ്ടു വയസുള്ള അനിയനോടൊപ്പം 16കാരന്‍ കളിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കളിക്കാനെന്ന വ്യാജേനെ ചെറിയ കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ കുട്ടിയെ സ്വന്തം വീട്ടിലേക്ക് 16 കാരന്‍ കൂട്ടിക്കൊണ്ടുപോയി. മകനെ വീട്ടിൽ നിന്ന് തിരികെ കൊണ്ടുവരാൻ യുവതി പോയപ്പോൾ, ആൺകുട്ടി ആരോടും പറയാതെ പെൺകുട്ടിയുടെ വീട്ടിൽ കയറി. 16കാരന്‍ വീട്ടിലെ അലമാര പരിശോധിക്കുന്നത് പെണ്‍കുട്ടി കാണുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങളും തലയിണയും കൂട്ടിയിട്ട ശേഷം മൃതദേഹത്തിന് തീയിടുകയും ചെയ്തു.

പെൺകുട്ടിയുടെ അമ്മ മകനുമായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തി. കിടപ്പുമുറിയിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കത്തിയെരിയുന്നതാണ് കണ്ടത്. 16കാരന്‍ പതിവായി ക്രൈം സീരിയലുകള്‍ കാണാറുണ്ടെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ കരണ്‍ ഗോയല്‍ പറഞ്ഞു. ഒരു ഹിന്ദി ക്രൈം ഷോയിൽ നിന്ന് ശരീരം ദഹിപ്പിക്കാൻ നാഫ്തലിൻ ബോളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും അവന്‍ പഠിച്ചിരുന്നു… അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മയെ കണ്ടപ്പോള്‍ ആഭരണങ്ങൾ ബാൽക്കണിയിൽ നിന്ന് താഴത്തേക്ക് വലിച്ചെറിഞ്ഞ ആണ്‍കുട്ടി ‘കള്ളന്‍ …കള്ളന്‍’ എന്ന് ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

എന്തിനാണ് ആഭരണം മോഷ്ടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാണ് മോഷണം നടത്തിയതെന്നാണ് ആദ്യം പറഞ്ഞത്. പക്ഷെ, നിരന്തരം മൊഴികള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചോ എന്ന ചോദ്യത്തിന് വേണമെങ്കില്‍ ലാബില്‍ അയച്ച് പരിശോധന നടത്താമെന്നായിരുന്നു ആണ്‍കുട്ടിയുടെ മറുപടി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഎന്‍എസ് പ്രകാരം ഗുരുഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ലൈംഗികാതിക്രമത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Related News

Related News

Leave a Comment