ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കമാന്റോകള്‍ക്ക് നേരെ ആക്രമം

Written by Taniniram1

Updated on:

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷാ കമാൻ്റോകൾക്ക് നേരെ ‘ആക്രമണം’. ക്ഷേത്രം അതീവ സുരക്ഷാ മേഖലയിൽ .ഒരു യുവതിയുടെ സ്കൂട്ടർ പ്രത്യക്ഷപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം യുവതിയെ രണ്ടര മണിക്കൂറോളം കാണാതായതും ദുരൂഹമായി.

പോലീസ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ 10 ന് ഞായറാഴ്ച രാവിലെ ക്ഷേത്രം പടിഞ്ഞാറെ നടയിൽ സെക്യൂരിറ്റി സോണിൽ മുൻകൂർ അനുവാദമില്ലാതെ യുവതി ഇരുചക്രവാഹനം പാർക്ക് ചെയ്തു. പിന്നീട് ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞ് ദർശന സമയവും കഴിഞ്ഞാണ് യുവതി വാഹനമെടുക്കാൻ വന്നത്. ഒറ്റപ്പെട്ട വാഹനം കണ്ട് ദുരൂഹത തോന്നിയ കമാൻഡോകൾ വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനടയിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് രംഗത്തെത്തുകയും
കമാൻഡോകൾക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. പിന്നീട് ഒരു കമാൻഡോയെ അക്രമിയ്ക്കാനും ശ്രമം നടത്തി. അപ്രതീക്ഷിത നീക്കത്തിൽ കമാൻഡോകൾ പതറി. “നിന്നെയെല്ലാം ശരിയാക്കി തരാം” എന്നാക്രോശിച്ച് അതീവ സുരക്ഷാ മേഖലയിൽ ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനിടയിൽ സ്കൂട്ടർ ഉടമയായ യുവതി സ്ഥലത്ത് നിന്ന് മുങ്ങി. ഈ യുവതിയും ബഹളമുണ്ടാക്കിയ വ്യക്തിയും തമ്മിലുള്ള ബന്ധം അന്വേഷണത്തിലാണ്. സംഭവം അറിഞ്ഞ പോലീസ് കമ്മിഷണർ കേസ് എടുക്കാൻ നിർദ്ദേശിച്ചു.
സുരക്ഷാ കാമറ ദൃശ്യങ്ങൾ ഉന്നതങ്ങളിലേക്ക് കൈമാറുകയും ചെയ്തു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ അക്രമിയെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് ഫോർട്ട് പോലീസ് കേസ് രജിസ്ട്രർ ചെയ്യുകയായിരുന്നു.

ഫോർട്ട് സ്റ്റേഷനിൽ ഉദ്വേഗഭരിതമായ രംഗങ്ങൾ

അതീവസുരക്ഷാ മേഖലയിൽ കടന്നു കയറി ബഹളം വയ്ക്കുന്നവരെ സാധാരണ ഗതിയിൽ അറസ്റ്റ് ചെയ്യുകയും ഇവരുടെ പശ്ചാതലം മനസ്സിലാക്കുകയുമാണ് പതിവ്. എന്നാൽ അത് ഇവിടെ ഉണ്ടായില്ല. പകരം ഈ വ്യക്തിക്ക് വേണ്ടി ഉന്നതതല ഇടപെടലുകൾ ഉണ്ടായി. ജാമ്യം നൽകുന്ന വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നാണ് കമാൻഡോ വിഭാഗത്തിൻ്റെ പരാതി.

നാട്ടുകാരും ഭക്തജനങ്ങളും കേട്ട് നിൽക്കെ വെല്ലുവിളിയും തെറിയഭിഷേകവും ഭീഷണിയും നടത്തിയ ശേഷം ഇയാൾ മടങ്ങിപ്പോയത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നാണക്കേടായി.
സംഭവം ചിലർ ഇടപെട്ട് തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ചതിനെതിരെയും പോലീസിൽ ആക്ഷേപം ശക്തമാണ്..എന്നാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൃത്യമായി നടത്താറുള്ള സെക്യൂരിറ്റി ഓഡിറ്റിംഗിനിടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച എഡിജിപി: എം. ആർ. അജിത് കുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവം ഗൗരവത്തിലെടുത്തിരിക്കുകയാണ്. പ്രതിക്കെതിരെ ഐ.പി.സി.294 (ബി), 506 ,കേരളാ പോലീസ് ആക്ട് 117 (ഇ) വകുപ്പുകൾ പ്രകാരം ഫോർട്ട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർക്കും കമാൻഡോകൾക്കും നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഏറിവരുകയാണ്. മറ്റു സുരക്ഷാ മേഖലകളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്ര പരിസരമായതിനാൽ പലപ്പോഴും നടപടി എടുക്കാൻ കഴിയാത്ത സാഹചര്യമാണ്. അതു കൊണ്ട് തന്നെ സമാന സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെ പോലീസ് ഉദ്യോഗസ്ഥർ നിർവികാരായി നിൽക്കുകയാണ് പതിവ്. ഭക്തജനവികാരം വ്രണപ്പെടുമെന്ന മേലുദ്യോഗസ്ഥരുടെ നിർദ്ദേശം കാരണം ഉദ്യോഗസ്ഥർ ആത്മസംയമനം പാലിക്കാറാണ് പതിവ്. ക്ഷേത്രം ജീവനക്കാരും പോലീസിന് ഇത്തരം സാഹചര്യങ്ങളിൽ പിന്തുണ നൽകാറില്ല. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥർക്കെതിരെ കള്ളപ്പരാതികളും പതിവാണ്. ക്ഷേത്രാന്തരീക്ഷത്തിൽ ഡ്യൂട്ടി ചോദിച്ചു വാങ്ങി ഇവിടേക്ക് വന്ന ഉദ്യോഗസ്ഥർ പോലും ഇതെല്ലാം കണ്ട് മടുത്ത് വന്നതിൻ്റെ ഇരട്ടി വേഗത്തിൽ മടങ്ങിപ്പോകുന്നു.

Leave a Comment