തെരെഞ്ഞെടുപ്പ് എത്തി, വോട്ടെടുപ്പ് സുതാര്യമാവണം

Written by Web Desk1

Published on:

ലോക്സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ബി ജെ പി., യു ഡി എഫ് ., എൽ ഡി എഫ് എന്നീ മൂന്നു മുന്നണികളാണ് രംഗത്തുള്ളത്. ഇതിനോടകം ഒട്ടേറെ ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് വ്യാപകമാകുമെന്ന പ്രചാരണമുണ്ട്.

ഓരോ തെരഞ്ഞെടുപ്പിലും വർധിച്ചുവരുന്ന അപരൻ എന്ന കള്ളനാണയങ്ങളെപ്പറ്റി നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ജനാഭിലാഷം അട്ടിമറിക്കാൻ അപരൻ രംഗത്തുവന്നു കഴിഞ്ഞു. മിക്ക രാഷ്ട്രീയ പാർട്ടികളും അവരവരുടെ ഭീഷണി നേരിടുന്നുമുണ്ട്. തെരെഞ്ഞെടുപ്പ് വേളകളിൽ മാത്രം ഇവരുടെ സാന്നിധ്യത്തെപ്പറ്റിയുള്ള നിരീക്ഷണങ്ങളായോ കൗതുക വാർത്തകളായോ ഈ വിഷയം ഒതുങ്ങിപ്പോകരുത്.

സ്ഥാനാർത്ഥികളുടെ പേരിലോ ഇൻഷ്യലിലോ ഉള്ള സാമ്മ്യമാണ് അവരവരുടെ ആയുധം. ജനാധിപത്യ നിയമത്തിലെ 5 -)0 വകുപ്പ് നിശ്ചയിക്കുന്ന യോഗ്യതയുള്ള പ്രായപൂർത്തിയായ ഏതു ഇന്ത്യൻ പൗരനും സ്ഥാനാർത്ഥിയാകാൻ അവകാശമുണ്ട്. നമ്മുടെ ഭരണഘടന നൽകുന്ന ഈ അവകാശത്തെയാണ് കള്ളവോട്ടുകളാക്കി മാറ്റുന്നത്.

കള്ളവോട്ടിലൂടെ ജനഹിതം അട്ടിമറിച്ചതിന്റെ ചരിത്രം ജനാധിപത്യ വിശ്വാസികളെ അലോസരപ്പെടുത്തുന്നുണ്ട്. തോൽവിക്ക് ഇവർ കാരണമായെന്ന് ഓരോ തെരെഞ്ഞെടുപ്പിനു ശേഷവും പരാതികളുണ്ടാവാറുണ്ട്.

നമ്മുടെ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. വോട്ടർമാരുടെ ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെ ലക്ഷണമാണത്. കള്ളവോട്ട് പൗരരുടെ ജനാധിപത്യ അവകാശത്തിനു മേലെയുള്ള കടന്നു കയറ്റമാണ്.

ഓരോ പ്രസ്താവനയിലെ ജനാധിപത്യം എന്ന വാക്ക് ഊന്നിപ്പറയാൻ മറക്കാത്ത രാഷ്ട്രീയ കക്ഷികൾ തന്നെയാണ് മിക്കപ്പോഴും അപരന്മാരെ രംഗത്തിറക്കുന്നത്. രാഷ്ട്രീയ കക്ഷികൾ തന്നെയാണ് ഈ വൻ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ദീർഘവീക്ഷണത്തോടെ വളർത്തപ്പെടുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലായ വോട്ടെടുപ്പ് രീതി. അതിനെ അട്ടിമറിക്കാൻ ഏതാനും ചില കപടവേഷധാരികൾ രംഗത്തിറങ്ങും. അവരുടെ കപട വേഷങ്ങളെ രംഗത്തിറങ്ങാൻ അനുവദിച്ചുകൂടാ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഇന്ത്യയിലെ തെരെഞ്ഞെടുപ്പിൽ അപരന്മാരെ പുറംതള്ളണം ഇതിനുള്ള ഉത്തരവാദിത്വം വോട്ടർമാർക്കു തന്നെയാണ്. വോട്ടർമാർ കള്ള നാണയങ്ങളെ തിരിച്ചറിയണം. തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സുതാര്യമാവുകതന്നെ വേണം.

Leave a Comment