വോട്ടെണ്ണുമ്പോള്‍ തിരുവനന്തപുരത്ത് താരമാകുന്നതാര്?ഏഷ്യാനെറ്റിന്റെ തന്ത്രം അജന്‍ഡ നിശ്ചയിക്കുമോ?

Written by Taniniram

Published on:

തിരുവനന്തപുരം:  കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റവും കളർഫുൾ ആക്കിയത്  ഏത് മണ്ഡലത്തിൽ ആയിരിക്കും എന്ന ചോദ്യത്തിന് ഉള്ള മറുപടി തിരുവനന്തപുരം എന്നായിരിക്കും. സമാനതകളില്ലാത്ത പോരാട്ട വീര്യമാണ് മൂന്ന് മുന്നണികളും കാഴ്ചവച്ചത്. ബിജെപിയുടെ താര പരിവേഷമുള്ള സ്ഥാനാർത്ഥി  രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ ജയിച്ചു എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. തരൂർ തോറ്റാൽ അതിന്റെ ക്രെഡിറ്റ് തരൂരിന്റെ ഓഫീസിലും എന്ന നിലയിലാണ് കോൺഗ്രസിലെ തന്നെ പ്രചരണങ്ങൾ. രണ്ടും കൽപ്പിച്ചാണ് ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പോക്ക്. കയ്യിൽ അഞ്ചു പൈസയില്ല എന്നു വ്യക്തമാക്കിയ രവീന്ദ്രൻ, കിരീടം ചൂടിയാണ് തെരഞ്ഞെടുപ്പ് കൊട്ടി ഘോഷത്തിന് ഇറങ്ങിയത്. ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ആര് ജയിച്ചാലും തോറ്റാലും വലിയ പൊട്ടിത്തെറികളായിരിക്കും  മുന്നണികൾ നേരിടുക. ഏഷ്യാനെറ്റ് തുറന്നാൽ  അവരുടെ സഹകരണം ആരുടെ കൂടെയെന്നു വ്യക്തമാകും.

താര’ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരേനോ?

മത്സരം രാജീവ് ചന്ദ്രശേഖറുമായാണെന്ന സിപിഐ നേതാവിന്റെ പന്ന്യന്‍ രവീന്ദ്രന്റെ അഭിപ്രായ പ്രകടനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി നിശബ്ദ പ്രചരണ ദിവസത്തില്‍ നടത്തുന്നത് നിര്‍ണ്ണായക നീക്കങ്ങള്‍. കേരളത്തില്‍ പ്രചരണത്തില്‍ ഒന്നാമത് എത്തിയത് രാജീവ് ചന്ദ്രശേഖറാണെന്ന വിലയിരുത്തലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് ആകെയുള്ളത്. വികസന അജണ്ടയിലെ പ്രചരണം ഫലം കണ്ടു. ഇതിനിടെയാണ് ഇടതു സ്ഥാനാര്‍ത്ഥി പന്ന്യന്‍ തന്നെ രാജീവിന്റെ ഈ മുന്നേറ്റത്തെ ഉയര്‍ത്തിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ അടിയൊഴുക്കുകള്‍ കൂടി അനുകൂലമാക്കാനാണ് നീക്കം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെയുള്ള എല്ലാ വികാരവും വോട്ടാക്കി മാറ്റാനാണ് ശ്രമം.

തരൂര്‍ തോറ്റാല്‍ ‘ക്രെഡിറ്റ് ‘തരൂരിന്റെ ഓഫീസിന്

കോണ്‍ഗ്രസ് വോട്ടുകളില്‍ ഭിന്നതയുണ്ടാക്കാനും ശ്രമമുണ്ട്. തരൂരിന്റെ ഓഫീസിനെ കുറ്റപ്പെടുത്തി വോട്ട് നേടുകയാണ് തന്ത്രം. പാര്‍ട്ടിക്കാരെ തരൂരുമായി അകറ്റിയത് ഓഫീസ് ജീവനക്കാരാണെന്നും പാര്‍ട്ടിക്കാര്‍ പ്രചരണത്തില്‍ പോലും സ്വാതന്ത്ര്യം ഉണ്ടായില്ലെന്നും പ്രചരണം ശക്തമാക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ നേതാവിനെ ഉപയോഗിച്ചാണ് ഈ പ്രചരണം. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ അതൃപ്തി വോട്ടാക്കി മാറ്റാനാണ് ഇത്. മത്സര്യം സിപിഐയും ബിജെപിയും തമ്മിലാണെന്ന പന്ന്യന്റെ നിലപാട് പ്രഖ്യാപനം ന്യൂനപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുമെന്നും ബിജെപി വിലയിരുത്തുന്നു. ഈ തന്ത്രങ്ങള്‍ തരൂര്‍ ക്യാമ്പും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധതിയില്‍ ഒരുമിക്കുന്ന വോട്ടുകളൊന്നും നഷ്ടമാകില്ലെന്ന് ഉറപ്പിക്കാനുള്ള കരുതല്‍ തരൂരും എടുക്കുന്നുണ്ട്.

അവസാന നിമിഷം പന്ന്യന്‍ രവീന്ദ്രന്‍ അട്ടിമറി വിജയം നേടുമോ?

അതിശക്തമായ വിമര്‍ശനമാണ് ഇത്തവണ പന്ന്യന്‍ രവീന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. എല്ലാം തരൂരിനെ കടന്നാക്രമിക്കുന്നതായിരുന്നു. പ്രചരണത്തില്‍ കോണ്‍ഗ്രസിന്റെ പൊടി പോലും കാണാനായില്ലെന്നും തീരദേശത്തെ വോട്ട് സിപിഐ ചിഹ്നത്തില്‍ വീഴുമെന്നും പന്ന്യന്‍ പറഞ്ഞു വച്ചു. സിപിഎം നേതൃത്വത്തേയും ഇത് ഞെട്ടിച്ചിരുന്നു. പന്ന്യനെ എംവി ഗോവിന്ദന്‍ തിരുത്തിയെങ്കിലും ആ വാക്കുകള്‍ ബിജെപി ക്യാമ്പിന് ആത്മവിശ്വാസമായി മാറി. 40000 വോട്ടിന് രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പ് തന്നെ ബിജെപി വിലയിരുത്തുന്നു. അവസാന ഘട്ടത്തില്‍ പാറശ്ശാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ തീവണ്ടി യാത്രയും വിജയ തിളക്കം കൂട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

എന്നാല്‍ പ്രധാനമന്ത്രി മോദി നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയില്‍ പ്രതീക്ഷ കാണുകയാണ് കോണ്‍ഗ്രസ്. തിരുവനന്തപുരത്തെ ന്യൂനപക്ഷം വന്‍തോതില്‍ തരൂരിന് വോട്ടു ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. എന്‍ എസ് എസിന്റെ ഭാഗത്തുനിന്നു പോലും തരൂരിന് പിന്തുണയുണ്ട്. ലത്തീന്‍ കത്തോലിക്കാ സഭയും തരൂരിനെ കൈവിടുന്ന മട്ടില്ല. ബിജെപിക്കെതിരെ ഇടയലേഖനം പോലും വായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ തീര മേഖലയെ ചേര്‍ത്ത് നിര്‍ത്തിയുള്ള വിജയമാണ് തരൂരിന്റെ ലക്ഷ്യം. നെയ്യാറ്റിന്‍കരയേയും പാറശ്ശാലയേയും ഇളക്കി മറിച്ചായിരുന്നു രാജീവിന്റെ പ്രചരണ തന്ത്രം. ഇതും തരൂര്‍ വോട്ട് ബാങ്കില്‍ വിള്ളല്‍ ലക്ഷ്യമിട്ടായിരുന്നു.

നെയ്യാറ്റിന്‍കരയില്‍ ശോഭനയെ എത്തിച്ചായിരുന്നു റോഡ് ഷോ. പാറശ്ശാലയില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എത്തി. അണ്ണാമലൈയുടെ റോഡ് ഷോയ്ക്ക് വലിയ പിന്തുണ കിട്ടി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പറശ്ശാലയിലെ കോണ്‍ഗ്രസ് വോട്ട്  ബാങ്കുകളെ അണ്ണാമലൈ പിടിച്ചു കുലുക്കിയെന്നാണ് ബിജെപി പറയുന്നത്. ഇതെല്ലാം രാജീവിന് അനുകൂല അടിയൊഴുക്ക് സൃഷ്ടിക്കുമെന്നും അവര്‍ പറയുന്നു.

Related News

Related News

Leave a Comment