മിഷന്‍ ബേലൂര്‍ മഖ്ന ഇന്നില്ല, ദൗത്യസംഘം കാടിറങ്ങി പ്രതിഷേധവുമായി നാട്ടുകാര്‍ റോഡിലിറങ്ങി

Written by Taniniram

Published on:

ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നീക്കം ദൗത്യസംഘം താത്കാലികമായി നിര്‍ത്തിവെച്ചു. മണ്ണുണ്ടി കോളനിക്ക് അടുത്തുള്ള വനമേഖലയില്‍ ആനയെ തിരഞ്ഞുപോയ ദൗത്യസംഘം തിരിച്ചിറങ്ങി. ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ആന നിരന്തരമായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതാണ് ദൗത്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ബാവലി മേഖലയില്‍ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടി കോളനി ഭാഗത്തേക്ക് മാറി. ഇവിടെ ഉള്‍വനത്തിലേക്ക് കാട്ടാന കയറിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചത്.

തങ്ങള്‍ എന്ത് വിശ്വസിച്ച് ഒരു രാത്രി ആനയപ്പേടിച്ച് കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഡി.എഫ്.ഒ. സ്ഥലത്തെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ വാഹനത്തിന് മുന്നില്‍ കിടന്നും നാട്ടുകാര്‍ പ്രതിഷേധിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണുണ്ടി കോളനിയില്‍ എത്തി.

വയനാട്ടില്‍ ഈ മാസം 13 ന് ഹര്‍ത്താല്‍

വയനാട് ജില്ലയിൽ ഈ മാസം 13 ന് ഹർത്താൽ നടത്തുമെന്ന് കാർഷിക സംഘടനകൾ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം.

കഴിഞ്ഞ നാല് വർഷമായി വയനാട്ടിൽ കർഷക സംഘടനകൾ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

Leave a Comment