ഉദ്യോഗസ്ഥർ കനിഞ്ഞാൽ മാത്രമേ പിഎഫ് ആനുകൂല്യം ലഭിക്കൂ….

Written by Web Desk1

Published on:

കൊച്ചി: ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാ സംരക്ഷണ പെൻഷൻ പദ്ധതി (E P F ) നടപ്പിലാക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employees Provident Fund Organization). ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇപിഎഫ് (E P F ) പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ളത്. പിഎഫുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സർക്കാർ ഓൺലൈൻ ആക്കിയത് തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു.

എന്നാൽ, ഇപ്പോഴും പിഎഫ് ഓഫിസിലെ ജീവനക്കാർ തൊഴിലാളികളെ ശത്രുക്കളെ പോലെയാണ് കാണുന്നത് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്യാൻസർ രോഗി കൂടിയായ അറുപത്തൊമ്പതുകാരൻ പിഎഫ് ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവം.

പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ തൊഴിലാളിയായിരുന്ന ശിവരാമന് എൺപതിനായിരം രൂപയ്ക്കു മുകളിൽ പി എഫ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്നു. വർഷങ്ങളായി ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ പണം അനുവദിച്ചിരുന്നില്ല. ചികിത്സയ്ക്ക് പോലും പണം ലഭിക്കാതെ വന്നത് ശിവരാമൻ മാനസികമായി തളർത്തിയിരുന്നു.

പലപ്പോഴും സാധാരണക്കാരായ തൊഴിലാളികളാണ് പിഎഫ് ഓഫിസുകളിൽ സംശയങ്ങളുമായി എത്തുന്നത്. എന്നാൽ, ഒരിക്കലെങ്കിലും പിഎഫ് ഓഫിസിലെത്തുന്നവർ പിന്നെ ഒരിക്കലും അവിടെ വരരുത് എന്ന നിർബന്ധബുദ്ധിയുള്ളതു പോലെയാണ് ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം. സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരിക്കുക, ഓൺലൈൻ സേവനങ്ങളുടെ പേരിൽ തൊഴിലാളികളെ ദിവസം മുഴുവൻ നിർത്തി ബുദ്ധിമുട്ടിക്കുക തുടങ്ങിയ പീഡനങ്ങൾ താണ്ടിയാൽ മാത്രമേ തൊഴിലാളിയുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും ചില ഉദ്യോഗസ്ഥർ തയാറാവുകയുള്ളൂ.

തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയത്ത് ലഭ്യമാകുന്നു എന്നുറപ്പാക്കാനാണ് പിഎഫുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ലഘൂകരിച്ചത്. എന്നാൽ, ചില ഉദ്യോഗസ്ഥരാകട്ടെ ഇത് തൊഴിലാളികളെ ബുദ്ധിമുട്ടിക്കാനുള്ള അവസരമായാണ് കാണുന്നത്.

ഒരുദിവസം മുഴുവൻ കാത്തു നിന്നാൽ മാത്രമേ പിഎഫ് ഓഫിസിലെ ബന്ധപ്പെട്ട സെക്ഷനിലേക്ക് തൊഴിലാളിക്ക് എത്താൻ പോലും കഴിയൂ. രേഖകളുടെ പേരിലും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങൾ ഏറി വരികയും ചെയ്യുന്നു. കേന്ദ്ര സർക്കാരിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ പി എഫ് ഓഫിസുകളിലെ ദുരിതത്തിന് പരിഹാരം കാണാൻ കഴിയൂ.

Leave a Comment