നവകേരള സദസ്സിൽ സുകുമാരക്കുറുപ്പിന്റെ വീടിനു വേണ്ടിയും അപേക്ഷ

Written by Web Desk1

Published on:

ആലപ്പുഴ: നവകേരള സദസ്സു (Navakerala Sadas) മായി ബന്ധപ്പെട്ട അപേക്ഷകളുടെ പട്ടികയിൽ സുകുമാരക്കുറുപ്പി (Sukumarakurup) ന്റെ വീടും ഇടംപിടിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിന് എതിർവശം ഏകദേശം 150 മീറ്റർ ദൂരം പോയാൽ നിഗൂഢതകൾ നിറഞ്ഞ കുറുപ്പിന്റെ വീട് കാണാം. ചാക്കോ (Chacko) യുടെ കൊലപാതകത്തിന് കാരണമായ ഈ വീടും പരിസരവും ശ്മശാന ഭീതിയിലാണ്. ഭയം കാരണം നാട്ടുകാർ ആരുംതന്നെ അധികം ഈ സ്ഥലത്തേക്ക്എത്തിനോക്കാറില്ല. കഴിഞ്ഞ 40 വർഷത്തിലേറെയായി ആൾവാസം ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഈ ഭാർഗവീനിലയം ആലപ്പുഴക്കാർക്ക് ഒരു ചോദ്യചിഹ്നമാണ്.

എസ് ഐ തങ്കച്ചൻ നടത്തിയ അന്വേഷണം കേസിൽ വഴിത്തിരിവായി

1984 ജനുവരി 21 നാണു കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ സുകുമാരക്കുറുപ്പും (Sukumarakurup) ഭാര്യയും അബുദാബിയിലായിരുന്നു. പെട്ടെന്ന് പണക്കാരനാകണമെന്നും വലിയ വീട് വയ്ക്കണമെന്ന കടുത്ത ആഗ്രഹവും കുറുപ്പിനെ അലട്ടി. ഇതിനായി കുറുക്ക് വഴികൾ ആലോചിച്ച അയാളുടെ മനസ്സിൽ തെളിഞ്ഞ കുബുദ്ധിയാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നത്. ഇതിനായി കുറുപ്പ് അബുദാബിയിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് പോളിസി (Insurance Policy) എടുത്ത ശേഷം നാട്ടിലേക്കു മടങ്ങി.

താൻ നാട്ടിൽ വച്ച് അപകട മരണത്തിൽ കൊല്ലപ്പെട്ടതായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയെ ബോധ്യപ്പെടുത്തിയാൽ ലക്ഷങ്ങൾ കിട്ടും. ഇതിനായി കുറുപ്പ് തന്റെ രണ്ടു ബന്ധുക്കളെയും ഒപ്പം കൂട്ടി തിരക്കഥ തയ്യാറാക്കി. തന്റെ സമാന രൂപമുള്ള ഒരാളെ തട്ടിയെടുത്തു കൊന്നശേഷം താൻ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് നാട്ടുകരെയും ഇൻഷുറൻസ് കമ്പനിയെയും ബോധ്യപ്പെടുത്തണം. ഇതായിരുന്നു പദ്ധതി. കൃത്യമായ അസൂത്രണത്തിനു ശേഷം ഇരയെ തേടി 1984 ജനുവരി 20 നു അർധരാത്രി ഇറങ്ങിയ സംഘത്തിന്റെ മുന്നിൽ വന്നു പെട്ടത് ചാക്കോ എന്ന ഫിലിം റെപ്രസെൻ്റെറ്റീവ് (Film Representitive) ആയിരുന്നു. ഓച്ചിറക്കു സമീപം കരുവാറ്റയിൽ ബസ് കാത്തുനിന്ന ചാക്കോ, കുറുപ്പിൻറെ കാർ കൈകാണിച്ചു ലിഫ്റ്റ് ചോദിക്കുകയായിരുന്നു. കാറിൽ കയറിയ ചാക്കോയ്ക്ക് മദ്യം ബലമായി നൽകിയ ശേഷം കുറുപ്പും കൂട്ടാളികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

വെളുപ്പിന് മാവേലിക്കര എത്തിയ സംഗം സമീപത്തെ ഒരു വയലിലേക്ക് കാറിനെ തള്ളിവിട്ടശേഷം ചാക്കോയുടെ മൃതദേഹത്തെ കുറുപ്പിന്റെ കാറിനുള്ളിലെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി കാറിനു തീകൊളുത്തി. വാഹനം കത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ ഉപേക്ഷിച്ച കൈയുറയാണ് അന്വേഷണസംഘത്തെ പ്രതികളിലേക്ക് എത്തിച്ചത്. അന്നത്തെ മാവേലിക്കര എസ് ഐ ആയിരുന്ന തങ്കച്ചന്റെ സമയോചിതമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്. എന്നാൽ അടുത്ത ദിവസം മുങ്ങിയ ഒന്നാം പ്രതി സുകുമാരക്കുറുപ്പ് (Sukumarakurup) ഇന്നും അദൃശ്യനായി തുടരുന്നു. നിരവധി അന്വേഷണ സംഘങ്ങൾ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും കുറുപ്പിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണ ഏജൻസികൾ തെളിവെടുപ്പിനായി ഇടതടവില്ലാതെ കയറിയിറങ്ങിയ വീടാണ് കുറുപ്പിന്റെ ആലപ്പുഴയിലുള്ള പണിതീരാത്ത ഈ ബംഗ്ലാവ്. ഒടുവിൽ കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഈ വീടും സ്ഥലവും സർക്കാർ കണ്ടുകെട്ടി. എന്നാൽ പിന്നീട് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാതെയായതോടെ കാടു മൂടിയ ഈ കെട്ടിടം കാണുന്നതുപോലും നാട്ടുകാർക്ക് ഭയമാണ്.

See also  ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച്

ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചു കുറുപ്പിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. അമ്പലപ്പുഴ വില്ലേജ് ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നത് അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ്. ഇതിനായി പഞ്ചായത്ത് വാടകയും ഈടാക്കിവരുന്നു. ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ വില്ലേജ് ഓഫിസിനായി സുകുമാരക്കുറുപ്പി (Sukumarakurup) ന്റെ വീട് സർക്കാർ ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് നവകേരള സദസ്സിൽ അപേക്ഷ നൽകിയത്.

Leave a Comment