വീണയുടെ കമ്പനിക്കെതിരായ ഹർജി: അന്വേഷണം ആരംഭിച്ചു

Written by Web Desk1

Published on:

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനിക്കെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി കേന്ദ്രം ഹൈക്കോടതിയിൽ നൽകിയില്ല. തുടർന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.

വീണയുടെ എക്സാലോജിക് കമ്പനിയും ആലുവയിലെ സിഎംആർഎൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വലിയ തട്ടിപ്പു നടന്നുവെന്നും നൽകിയ പണം മാസപ്പടിയാണെന്നുമാണ് ആരോപണം. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് ഹൈക്കോടതിയിൽ എത്തിയത്.

കേന്ദ്ര കമ്പനികാര്യമന്ത്രാലയം സംഭവത്തിൽ വിശദമായ പരിശോധനയിലേക്ക് കടന്നിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കമ്പനികാര്യമന്ത്രാലയത്തിന്റെ സമിതിയാണ് പരിശോധന നടത്തുന്നതെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. ഇതിന്റെ ഉത്തരവ് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേന്ദ്ര സർക്കാർ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കും.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി സംഭവത്തിൽ നിലവിൽ പരിശോധന നടത്തുന്നുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും കൃത്യമായ മറുപടി കേന്ദ്ര സർക്കാർ നൽകിയില്ല.

Leave a Comment