തൃശൂർ പൂരം; പ്രദർശനനഗരിക്ക് കാൽനാട്ടി

Written by Taniniram1

Published on:

തൃശൂർ : തൃശൂർ പൂരം പ്രദർശനനഗരിക്ക് കാൽനാട്ട് ഇന്ന് രാവിലെ 9.30 ന് നടന്നു. 9.30 ന് ഭൂമി പൂജയും 10 ന് കാൽനാട്ടും നടന്നു. തറവാടക വിവാദത്തിൽ പൂരം ചടങ്ങ് മാത്രമാക്കുമെന്ന ആശങ്ക വരെയെത്തിയ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ആശങ്കയൊഴിഞ്ഞ ആഹ്ളാദത്തിലാണ് തൃശൂർ. തറവാടകയിൽ തർക്കമുണ്ടായിരുന്നുവെങ്കിലും പ്രദർശനനഗരിയുടെ കാൽനാട്ടിന് പ്രദർശന കമ്മിറ്റി ഭാരവാഹികളും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളും നേരിട്ട് ക്ഷണിച്ചതിനെ തുടർന്ന് കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനും അംഗങ്ങളും പങ്കെടുത്തു. മാർച്ച് 20നകം പ്രദർശനം തുടങ്ങാവുന്ന വിധത്തിലാണ് പ്രദർശന നഗരിയുടെ നിർമാണം. സാധാരണയായി ഏപ്രിൽ ഒന്നിനാണ് പ്രദർശനം തുടങ്ങാറുള്ളത്. ഈ വർഷം പൂരം നേരത്തെ ആയതിനാലാണ് പ്രദർശനവും നേരത്തെയാക്കിയത്. ഏപ്രിൽ 19 നാണ് ഈ വർഷത്തെ പൂരം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയടക്കം 150 ഓളം സ്റ്റാളുകളും ഏഴുപതോളം പവലിയനുകളുമാണ് ഈ വർഷത്തെ പൂരം പ്രദർശനത്തിലുള്ളത്. തറവാടക 2.20 കോടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡും തമ്മിൽ തർക്കത്തിലായത്. പൂരം നടക്കുന്നത് പ്രദർശന നഗരിയിലെ വരുമാനം കൊണ്ടാണെന്നിരിക്കെ ബോർഡിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ നിലപാട്. ഇരു വിഭാഗവും നിലപാടിൽ നിന്നതോടെ പൂരം ചടങ്ങാക്കുമെന്ന പ്രമേയം ദേവസ്വങ്ങൾ പാസാക്കി. ഇതോടെ വിഷയം മുഖ്യമന്ത്രി ഇടപെട്ട് മുൻ വർഷത്തെ തറവാടകയായ 42 ലക്ഷത്തിന് ധാരണയാവുകയായിരുന്നു.

Leave a Comment