ഒറ്റ ദിവസം അഞ്ച് കോടി കാട്ടൂർ സഹകരണ ബാങ്ക് ചരിത്രമായി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ സാമ്പത്തിക അസ്ഥിരതകൾ വാർത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാട്ടൂർ സഹകരണ ബാങ്ക് അഞ്ചുകോടി നിക്ഷേപം ഒറ്റദിവസംകൊണ്ട് സമാഹരിച്ച് മാതൃകയായി. നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ “ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് അഞ്ച് കോടി രൂപ” പദ്ധതി മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസൺ ഡേവിസ് ഉൽഘാടനം ചെയ്തു. ഇതു പ്രകാരം 5.23 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് നിക്ഷേപമായി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് സമാഹരിച്ചത്. ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് ജോമോൻ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കേവലം ഒരു ദിവസം കൊണ്ട് അഞ്ചു കോടിയിൽ അധികം രൂപ സമാഹരിക്കുവാൻ സാധിച്ചത് ബാങ്കിനെ കുറിച്ച് ജനങ്ങൾക്കിടയിലുളള മതിപ്പിന്റെ തെളിവാണെന്നും, സഹകരണ ബാങ്കുകളിലൂടെയുളള നിക്ഷേപം നൽകുക വഴി അതാത് പ്രദേശത്തെ പ്രാദേശിക വികസനത്തിനുള്ള എല്ലാവിധ സാഹചര്യങ്ങളുമാണ് നിക്ഷേപകർ ഒരുക്കുന്നതെന്നും ജോമോൻ വലിയവീട്ടിൽ അഭിപ്രായപ്പെട്ടു.

നിക്ഷേപ സമാഹരണ യജ്ഞത്തിൽ മുകുന്ദപുരം താലൂക്കിൽ ആദ്യമായി ലക്ഷ്യം കൈവരിച്ച കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിനെ അസി. രജിസ്ട്രാർ അഭിനന്ദിച്ചു. സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ആയതിനുള്ള എല്ലാ ക്രമീകരണങ്ങളും സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് ഇൻസ്പെക്ടർ സ്മ‌ിനി, സെയിൽസ് ഓഫീസർ സുവീഷ്, ഡയറക്ടർമാരായ എം ജെ റാഫി, മധുജ ഹരിദാസ്, രാജൻ കുരുമ്പേപറമ്പിൽ, കെ ബി ബൈജു, രാജേഷ് കാട്ടിക്കോവിൽ, പി പി ആന്റണി, ഇ എൽ ജോസ് എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകൻ സ്വാഗതവും, സെക്രട്ടറി ടി വി വിജയകുമാർ നന്ദിയും പറഞ്ഞു.

Leave a Comment