ഇലക്ഷൻ പ്രഖ്യാപനത്തിനിടെ പിൻവാതിൽ നിയമനം(TANINIRAM EXCLUSIVE).

Written by Taniniram Desk

Updated on:

തിരുവനന്തപുരം: ഇലക്ഷൻ പ്രഖ്യാപനത്തിന്റെ നോട്ടിഫിക്കേഷൻ വരാൻ മണിക്കൂറുകൾ അവശേഷിക്കെ പിൻ വാതിൽ നിയമനം നടന്നതായി ആരോപണം. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അർദ്ധ സർക്കാർ സ്ഥാപനമായ കെപ്‌കോ(KEPCO) യിൽ വഴിവിട്ട നിയമനം നടന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായ ചിഞ്ചു റാണിയുടെ (Chinjurani)കീഴിലാണ് കെപ്‌കോ(KEPCO) പ്രവർത്തിക്കുന്നത്. പി.കെ. മൂർത്തി (P.K.Moorthy)ചെയർമാനും പി.സെൽവ കുമാർ (P.Selva kumar)മാനേജിങ് ഡയറക്ടറുമാണ്. സാധാരണ ഗതിയിൽ കെപ്‌കോ (KEPCO)യിൽ നിയമനം നടത്തുന്നത് പി എസ് സി (PSC)വഴിയോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്(Employment Exchange) വഴിയോ ആണ് .


എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം ലഭിക്കുന്നവരെ കരാർ കാലാവധി കഴിയുന്നതോടുകൂടി പിരിച്ചു വിടാറാണ് പതിവ് .എന്നാൽ ഇവിടെ മറിച്ചാണ് സംഭവിക്കുന്നത്. മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ട് AITUC ൽ അംഗത്വമുള്ളവരെ കരാർ കാലാവധി കഴിഞ്ഞാലും തുടർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമാണ് കെപ്‌കോ ഒരുക്കുന്നത്. താൽക്കാലിക നിയമനം നടത്തുന്ന ഇലക്ട്രിക്കൽ സെക്ഷൻ ,സൂപ്പർവൈസർ ,ഹാച്ചറി സൂപ്പർവൈസർ ,സെക്യൂരിറ്റി തുടങ്ങിയവയിലേക്ക് നിരവധി പേരാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾക്കായി കാത്തുനിൽക്കുന്നത് .എന്നാൽ പിൻവാതിൽ നിയമനത്തിലൂടെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുന്നതിലൂടെ കാത്തു നിൽക്കുന്നവരുടെ പ്രതീക്ഷയാണ് അവതാളത്തിലാകുന്നത്.

കെപ്‌കോ(KEPCO) യുടെ വാർഷിക ഓഡിറ്റിനായി പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയെയാണ് ചുമതല പെടുത്തിയിട്ടുള്ളത്. എന്നാൽ ആ കമ്പനിയുടെ ഓഡിറ്ററിനെ അനധികൃതമായി കെപ്‌കോ യുടെ അക്കൗണ്ടന്റ് ആയി നിയമിക്കുകയും, താൽകാലിക ജീവനക്കാരൻ എന്ന നിലയിൽ 25000 രൂപ പ്രതിമാസ ശമ്പളമായി നൽകുന്ന വിവരവും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ഇയാൾ നേരത്തെ ജോലിചെയ്ത കമ്പനിക്ക് വേണ്ടിയുള്ള ഓഡിറ്റിങ് ഇവിടെ നടത്തിവരുന്നതായി പറയപ്പെടുന്നു. കെപ്‌കോ യുടെ ഉടമസ്ഥതയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഫാം,ഹാച്ചറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉണ്ട്. ഈ സ്ഥാപനങ്ങളിൽ എല്ലാം തന്നെ താൽക്കാലികമായാണ് നിയമനങ്ങൾ നടത്തുന്നത്.കേരളത്തിൽ കെപ്‌കോ (KEPCO)യുടെ ഉടമസ്ഥയിൽ ഒരു റെസ്റ്റോറന്റും പ്രവർത്തിച്ചു വരുന്നുണ്ട്.

ഈ റസ്റ്റോറന്റിലേക്ക് കാറ്ററിംഗ് ഇന്സ്ടിട്യൂട്ടിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും താൽക്കാലികമായി ട്രെയിനീസിനെ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ നിയമികാറുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രെയിനീ ആയി വന്ന രണ്ടു പേരെയാണ് വീണ്ടും ജോലിക്കു എടുത്തിരിക്കുന്നത്. ഇവർ രണ്ടു പേരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിഞ്ഞു പോകുകയും ചെയ്ത വ്യക്തികളാണ്. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ വിജ്ഞാപനം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കെപ്‌കോ ഡയറക്ടർ ബോർഡ് അടിയന്തര യോഗം ചേരുകയും കാലാവധി കഴിഞ്ഞ് പിരിഞ്ഞു പോയ രണ്ടു പേരെ തിരിച്ചെടുക്കുകയും ചെയ്തിരിക്കുന്നത് .

കെപ്‌കോയുമായി ബന്ധപ്പെട്ട ഒരു ഉന്നതന്റെ നേതൃത്വത്തിലുള്ള ഹോട്ടൽ മാനേജ്‌മന്റ് സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ് ആ രണ്ടു പേരെന്ന് പറയപ്പെടുന്നു. ഈ ഉന്നതന്റെ ഇടപെടലിനെ തുടർന്നാണ് ഇലക്ഷൻ കമ്മീഷന്റെ വിജ്ഞാപന൦ പുറപ്പെടുവിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇവരെ തിരിച്ചെടുത്തത്. ഒരു ജോലിക്കായി നിരവധി ഉദ്യോഗാർത്ഥികൾ തന്റെ ഊഴത്തിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഇഷ്ടക്കാർക്കും സ്വന്തക്കാർക്കുമെല്ലാം പിൻവാതിലിലൂടെ നിയമനം പലരും ഉറപ്പാക്കുന്നത്.

ഇതുമായി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തനിനിറം (Taniniram)വരും ദിവസങ്ങളിൽ പുറത്തു വിടുന്നതാണ്.

Leave a Comment