മണിയുടേയും വിനീതയുടേയും നിശബ്ദ സമരത്തിന് ഒമ്പത് വർഷം

Written by Taniniram1

Published on:

-കെ. ആർ. അജിത

നാമറിയാതെ നടന്നു പോകുന്ന വഴികളിൽ അനുവാദം ചോദിക്കാതെ ഓടിയെത്തുന്ന ചില കാഴ്ചകളുണ്ട്. അങ്ങനെയൊരു കാഴ്ചയായിരുന്നു അത്.

എന്നുംപതിവുപോലെ അയ്യന്തോളിലെ കളക്ടറേറ്റു പടിയുടെ ഫുട്പാത്തിൽ രാവിലെ തന്നെ അവരെത്തുന്നു. പിന്നെ സമരത്തിനായുള്ള ബാനറിന്റെ രണ്ടറ്റവും പിടിച്ച് ഉച്ചവരെ ഒരേ ഇരിപ്പാണ്. പഴുവിൽ സ്വദേശി കൊല്ലാടിക്കൽ മണിയും ഭാര്യ വിനീതയുമാണ് ഒമ്പത് വർഷമായി തങ്ങൾക്ക് കിട്ടാനുള്ള പിതൃസ്വത്തിനായി നിശബ്ദ സമരവിപ്ലവം ആരംഭിച്ചത്. വിനീതയുടെ അച്ഛൻ സുകുമാരന് അഞ്ചര ഏക്കർ ഭൂമിയുണ്ട്. വിനീതയും ഇരട്ട സഹോദരനുമാണ് ഏക അവകാശികൾ. വിനീത മൈനർ ആയിരുന്ന സമയത്താണ് അച്ഛൻ സുകുമാരനും അമ്മ വസന്തകുമാരിയും മരിക്കുന്നത്. പിതൃസ്വത്ത് വിനീതയ്ക്കും സഹോദരനും തുല്യ അവകാശത്തിലാണ് അച്ഛൻ എഴുതി വച്ചിട്ടുള്ളത്. രേഖാമൂലം എഴുതി നൽകാത്തതുകൊണ്ട് അയ്യന്തോൾ സബ് കോടതിയിൽ കേസ് നൽകി.

സഹോദരൻ കണ്ണൻ എന്ന് വിളിക്കുന്ന വിനീഷിൽ നിന്നും വമ്പന്മാർ നിസ്സാര വിലയ്ക്ക് സ്ഥലം വാങ്ങി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിനീതയും മണിയും പറയുന്നു. സഹോദരൻ ഈ പണം എല്ലാം ധൂർത്തടിച്ച് കളയുകയും ചെയ്യുന്നു. സ്ഥലം വാങ്ങിയവർ കോടതിയെയും ജഡ്ജിയെയും മറ്റും സ്വാധീനിച്ച് ഇവരുടെ കുടുംബം തകർക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. രാഷ്ട്രപതി പ്രണവ് മുഖർജി ഉള്ള കാലത്ത് ഇവരുടെ പരാതി രാഷ്ട്രപതിക്ക് നൽകിയിട്ടുണ്ടായിരുന്നു.
ഇപ്പോഴും അതിന്റെ നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും വിൽക്കപ്പെട്ട ഭൂമി തിരിച്ച് കിട്ടാനുള്ള നടപടിയെടുക്കുമെന്ന ആശ്വാസവും ഇവർക്കുണ്ട്.

കോടതിക്ക് തെളിവാണ് വിധി പറയാൻ ആവശ്യമായിട്ടുള്ളത്. എന്നാൽ ആധാരവും മറ്റു തെളിവുകളും കാണാതെ ജഡ്ജി എങ്ങനെ വിധി പറഞ്ഞു എന്നാണ് മണിയുടെയും വിനീതയുടെയും ചോദ്യം ‘2014 ൽ ഇവർക്കെതിരായാണ് സബ് കോടതിയിലെ ജഡ്ജി ജയരാജ് വിധി പ്രസ്താവിച്ചത്.നീതി ഇവരുടെ ഭാഗത്താണെന്ന് അറിഞ്ഞിരിക്കെ പണത്തിന്റെയും ആൾ സ്വാധീനത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും മറവിൽ നീതി നിഷേധത്തിന് എന്തു മറുപടിയാണ് കാലം ഇവർക്ക് നൽകുക. ലക്ഷങ്ങൾ ചെലവഴിച്ച കേസ് നടത്തി ജീവിക്കാൻ ഗതിയില്ലാത്ത ഒരു അവസ്ഥയിലേക്കും കുടുംബം ശിഥിലമായി പോകുന്ന കാഴ്ചയിലേക്കും സാക്ഷിയാവുമോ ഇവർ….

Leave a Comment