പുതുച്ചേരി കേസ് : തെരഞ്ഞെടുപ്പ് പോലെ പോരാട്ടമെന്നു സുരേഷ് ഗോപി

Written by Taniniram1

Published on:

തൃശൂര്‍ : പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ അങ്ങേയറ്റം വരെ പോകുമെന്ന് എന്‍.ഡി.എ. തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപി(SURESH GOPI). ഇതും പോരാട്ടമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ കേസ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് ബാധിക്കണം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തില്‍ നിര്‍ത്താന്‍ പറ്റുമോയെന്ന് അദ്ദേഹം മറുപടിയായി പറഞ്ഞു. നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് താന്‍ അതുപോലും പറയാന്‍ പാടില്ലെന്നായിരുന്നു മറുപടി. പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടെങ്കിലും ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വാഹന രജിസ്ട്രേഷന്‍ കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി. പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ അടയ്ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. നികുതി വെട്ടിപ്പ് കൂടാതെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും സുരേഷ് ഗോപി(SURESH GOPI)ക്കെതിരേ ചുമത്തിയിരുന്നു. 2010, 2016 വര്‍ഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28 ന് തുടങ്ങും.

Leave a Comment