കെ. ആർ. അജിത
എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തിരക്കിട്ട പ്രചരണ പരിപാടികളുമായി ജില്ലയിൽ സജീവമാകുന്നു. കൂടുതൽ ക്രിസ്ത്യൻ ആധിപത്യം ഉള്ള ഇരിങ്ങാലക്കുടയിലാണ് ഇന്ന് സുരേഷ് ഗോപിയുടെ പര്യടനം ആരംഭിച്ചത്. ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ പുരോഹിതന്മാർക്കും നേതാക്കന്മാർക്കുമൊപ്പം പ്രാതൽ കഴിച്ച് സുരേഷ് ഗോപി ബിഷപ്പ് ഹൗസിലുള്ളവരോട് വോട്ട് അഭ്യർത്ഥിച്ചു. തൃശ്ശൂർ ലൂർദ് പള്ളിയിൽ മാതാവിന് കിരീട സമർപ്പണത്തിലൂടെ ക്രിസ്ത്യൻ വിഭാഗത്തിന്റെ മനസ്സിൽ ഇടം നേടുക പറ്റുക എന്നുള്ളതാണ് എൻഡിഎ ലക്ഷ്യം വെച്ചത്.
ജില്ലയിലെ തീരദേശത്തോടു അടുത്ത ഒരുമനയൂർ പഞ്ചായത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടത്. ജില്ലയിൽ ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വിഎസ് സുനിൽകുമാർ തന്റെ സൗഹൃദ വലയങ്ങൾ വോട്ടാക്കി മാറ്റുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവ്, നെടിയംകുളങ്ങര, മൂന്നാം കല്ല് തെക്കേ തല ജുമാഅത്ത് പള്ളി, വയലി തൈക്കാട് ജുമാഅത്ത് പള്ളി എന്നിവിടങ്ങളിൽ എല്ലാം വോട്ട് അഭ്യർത്ഥനയുമായി തിരക്കിട്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥി. നേതാക്കളായ ഹാരിസ് ബാബു, ടിടി ശിവകുമാർ, ജോഷി ഫ്രാൻസിസ്, ശ്രീനിവാസൻ, പ്രസീദ അർജുനൻ, വിജിതാ സന്തോഷ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ബിജെപിയുടെയും എൽഡിഎഫിന്റെയും സ്ഥാനാർത്ഥികളുടെ പ്രചരണ തേരോട്ടമാണ് ജില്ലയിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കൂടി രംഗത്തിറങ്ങുമ്പോൾ ശക്തമായ പ്രചരണ പരിപാടികൾക്ക് തൃശ്ശൂർ സാക്ഷ്യം വഹിക്കും.