ആനക്കലിയിൽ വിറച്ച് അതിരപ്പിള്ളി

Written by Taniniram1

Published on:

അതിരപ്പിള്ളി: പ്ലാന്റേഷൻ ഇൻസ്പെക്‌ഷൻ ബംഗ്ലാവും സമീപ പ്രദേശങ്ങളിലെ ക്വാർട്ടേഴ്സുകളും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഭാഗികമായി തകർന്നു. ഐബി കെട്ടിടത്തിന്റെ വാതിൽ പൊളിച്ച കാട്ടാനകൾ കെട്ടിടത്തിനു ചുറ്റും നടന്നപ്പോൾ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആളൊഴിഞ്ഞ ലയങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനകളെ ഐബി കോംപൗണ്ടിൽ നിന്ന് തുരത്തിയത്.

കാട്ടാനകൾ ഏതാനും മാസങ്ങളായി നിരന്തരം കെട്ടിടങ്ങൾ ആക്രമിക്കുന്നതായി പറയുന്നു. ജീവനക്കാർ താമസിക്കുന്ന വീടുകൾ ആക്രമിച്ച് ഭക്ഷണ സാധനങ്ങൾ തിന്നുന്നതും പതിവായി. രാത്രിയിൽ മാത്രം നേരിട്ടിരുന്ന ആനശല്യം ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ തീരാദുരിതം അനുഭവിക്കുകയാണ് തോട്ടം തൊഴിലാളികൾ. ഇവയുടെ ശല്യം മൂലം സ്ഥാപനത്തിനും ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിക്കുന്നത്. തോട്ടത്തിൽ നിന്ന് ആനകളെ തുരത്തിയതിനു ശേഷമാണ് രാവിലെ തൊഴിലാളികൾ ടാപ്പിങ്ങിനിറങ്ങുന്നത്. പലപ്പോഴും തൊഴിലാളികൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണവും പാലെടുക്കാൻ ഉപയോഗിക്കുന്ന ബക്കറ്റുകളും കാട്ടാനകളുടെ കാലിനടിയിൽപ്പെട്ട് ചതയാറുണ്ട്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി പുതിയതായി റബർ പ്ലാന്റ് ചെയ്യുന്ന തോട്ടങ്ങളിൽ ഇടവിള കൃഷിയിറക്കി സോളർ വേലിയും കാവലും ഏർപ്പെടുത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് ആവിഷ്കരിച്ച് നടപ്പാക്കി തുടങ്ങി.

Leave a Comment