സുരേഷ് ഗോപിക്കുവേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥന: എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Written by Taniniram1

Published on:

തൃശൂര്‍ : മതവിശ്വാസത്തിന്റെ പേരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചെന്നാരോപിച്ച് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. മാര്‍ച്ച് 30ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ എന്‍.ഡി.എയുടെ നിര്‍ദിഷ്ട സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ഹിന്ദുമത വിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്റെ പേരുപറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി.
അബ്ദുള്ളക്കുട്ടിയുടെ പ്രവൃത്തി 1951ലെ ജനപ്രാതിധ്യ നിയമത്തിലെ 123 എം.ഡബ്ല്യു വകുപ്പ് പ്രകാരമുള്ള അഴിമതിക്കു തുല്യമാണ്. മാത്രവുമല്ല, ഇന്ത്യന്‍ ശിക്ഷാനിയമം 171 ഇ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും പരാതിയില്‍ പറയുന്നു. സമ്മേളനത്തില്‍ നിര്‍ദിഷ്ട സ്ഥാനാര്‍ഥി സുരേഷ്ഗോപി സന്നിഹിതനായിരുന്നു. ‘ശ്രീരാമ ഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് ശ്രീ. സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്യണം’ എന്ന അഭ്യര്‍ഥനയാണ് എ.പി. അബ്ദുള്ളക്കുട്ടി നടത്തിയത്. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടുംകൂടിയും ഹിന്ദുമത വിശ്വാസികള്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടിയാണ് എ.പി. അബ്ദുള്ളക്കുട്ടി ഇത്തരത്തില്‍ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ചതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി സുരേഷ് ഗോപിക്കെതിരേയും എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ.പി. രാജേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

Leave a Comment