ഉത്തരാഖണ്ഡിലെ വിവാഹ നിയമങ്ങൾ മാറുന്നു; ഒരു വർഷം കഴിയാതെ വിവാഹമോചനം അനുവദിക്കില്ല.

Written by Taniniram1

Published on:

ഉത്തരാഖണ്ഡ് (Uttarakhand) : ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് അവതരിപ്പിച്ചു. നിലവിൽ ബിൽ സംബന്ധിച്ചുള്ള ചർച്ച നിയമസഭയിൽ നടക്കുകയാണ്. അതിനു ശേഷം ബില്ലിൽ വോട്ടെടുപ്പ് നടക്കും. ഈ ബില്ലിന്റെ കരട് രേഖയിൽ നിരവധി നിയമ വസ്തുതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കൽ, ജുഡീഷ്യൽ നടപടികളിലൂടെയുള്ള വിവാഹമോചനം തുടങ്ങിയ വിഷയങ്ങളെല്ലാം ബില്ലിന്റെ കരട് രേഖയിലുണ്ട്.

വിവാഹ സമയത്ത് പുരുഷന്റെ പ്രായം 21ഉം സ്ത്രീയുടെ പ്രായം 18ഉം ആയിരിക്കണം. സെക്ഷൻ 6 പ്രകാരം വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇതിൽ വീഴ്ച വരുത്തിയാൽ 20,000 രൂപ പിഴയും ചുമത്തും. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപേ വിവാഹമോചനത്തിനായി പുരുഷനോ സ്ത്രീക്കോ കോടതിയെ സമീപിക്കാൻ കഴിയില്ല. വിവാഹം ഏത് മാതാചാര പ്രകാരമായാലും വിവാഹമോചനം ജുഡീഷ്യൽ നടപടിക്രമത്തിലൂടെ മാത്രമേ സാധ്യമാകൂ. വിവാഹമോചനത്തിൽ കോടതി വിധി പ്രഖ്യാപിക്കുകയും ആ വിധിയ്ക്ക് എതിരെ അപ്പീൽ നൽകാനുള്ള അവകാശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതൊരു വ്യക്തിക്കും പുനർവിവാഹത്തിനുള്ള അവകാശം ലഭിക്കൂ.  നിയമവിരുദ്ധമായി വിവാഹം കഴിച്ചാൽ 6 മാസം തടവും 50,000 രൂപ പിഴയും വരെ ലഭിക്കും. ഇതിനുപുറമെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിവാഹമോചനം നേടിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള രണ്ടാം വിവാഹം ഇരുവരുടേയും പങ്കാളികളിൽ ആരും ജീവനോടെ ഇല്ലെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.  
വിവാഹിതരായിരിക്കെ പുരുഷനോ സ്ത്രീയോ മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് വിവാഹമോചനത്തിനുള്ള കാരണമായി ഉപയോഗിക്കാം.  ബലം പ്രയോഗിച്ചോ പ്രതികാര നടപടികളുടെ ഭാഗമായോ ആരെങ്കിലും വിവാഹം കഴിച്ചാൽ വിവാഹമോചനത്തിനായി ഇരയ്ക്ക് കോടതിയെ സമീപിക്കാം.  ഒരു പുരുഷൻ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ വിവാഹിതയായിരിക്കെ ആ സ്ത്രീ മറ്റൊരാളിൽ നിന്ന് ഗർഭിണിയാകുകയാണെങ്കിൽ വിവാഹമോചനത്തിന് കോടതിയിൽ ഹർജി നൽകാം. സ്ത്രീയോ പുരുഷനോ മതം മാറിയാൽ അത് വിവാഹമോചന ഹർജി നൽകുന്നതിന് കാരണമായി ഉപയോഗിക്കാം. 
സ്വത്ത് സംബന്ധിച്ച് സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടായിരിക്കും. ഇതിൽ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാവില്ലെന്നും വ്യവസ്ഥയിൽ പറയുന്നു.

Related News

Related News

Leave a Comment