സേവാദളിനു 100 വയസ്സ്

Written by Taniniram Desk

Published on:

ന്യൂഡൽഹി ∙ മാപ്പെഴുതി നൽകി പുറത്തുപോകുന്നോ അതോ ജയിൽ കിടക്കുന്നോ എന്നായിരുന്നു ചോദ്യം. മാപ്പെഴുതാനില്ലെന്ന് ബ്രിട്ടിഷുകാരുടെ മുഖത്തുനോക്കി പറഞ്ഞ ഡോ. എൻ.എസ്.ഹർദികറുടെ ധൈര്യമാണ് പിന്നീട് സേവാദളിന്റെ പിറവിക്കു വഴിതുറന്നത്. ജനസേവനത്തിന്റെ പാരമ്പര്യമുള്ള സേവാദളിന് ഇന്നു 100 വയസ്സ്. കോൺഗ്രസ് സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് സേവാദൾ രൂപീകരണദിനവും ആഘോഷിക്കുന്നത്.

ശതാബ്ദിവ‍ർഷം മുഴുവൻ നീളുന്ന പരിപാടികൾക്കു രൂപം നൽകിയിട്ടുണ്ടെന്നു സേവാദൾ ചീഫ് ഓർഗനൈസർ ലാൽജി ദേശായി ‘മനോരമ’യോടു പറഞ്ഞു. 100 സ്ഥലങ്ങളിൽ പ്രത്യേക പരിശീലന പരിപാടികൾ നടത്തും. 2024ൽ ദേശീയതലത്തിൽ പരിശീലന പരിപാടിയും മഹാസംഗമവും നടത്താനും പദ്ധതിയിടുന്നു.

സേവാദളിന്റെ വഴി

സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി യുഎസിൽനിന്നു മടങ്ങിയെത്തിയ ഡോ. ഹർദികറിനെ ബ്രിട്ടിഷ് സർക്കാർ പതാക സത്യഗ്രഹ കാലത്ത് അറസ്റ്റ് ചെയ്തു. മാപ്പുപറയുന്നോ എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നു. ജയിൽമോചിതനാകാനുള്ള എളുപ്പവഴിയായിരുന്നു അതെങ്കിലും ഹർദികർ തയാറായില്ല. ഇതു കോൺഗ്രസ് നേതൃത്വത്തെ പ്രചോദിപ്പിച്ചു. പാർട്ടിയിലെ പുതുതലമുറയെ അച്ചടക്കത്തോടെ വാർത്തെടുക്കാനുള്ള സംഘടനയെപ്പറ്റി ജവാഹർലാൽ നെഹ്റുവുമായി ഹർദികർ സംസാരിച്ചു.

സംഘടന രൂപീകരിച്ചപ്പോൾ നെഹ്റു ആദ്യ ചെയർമാനായി. ഹിന്ദുസ്ഥാനി സേവാദൾ എന്ന പേര് നിർദേശിച്ചത് സരോജിനി നായിഡുവാണ്. കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിന്റെ സുരക്ഷയും ശുചീകരണവും ഏറ്റെടുത്ത സേവാദൾ ഗാന്ധിജിയുടെ പ്രീതി നേടി. പിന്നീടുള്ള സമ്മേളനങ്ങളിൽ സേവാദൾ അവിഭാജ്യഘടകമായി.

1959ലെ നാസിക് കൺവൻഷനിൽ കമലാകർ ശർമയെന്ന വൊളന്റിയർ നെഹ്റുവിനെ തടയുകപോലും ചെയ്തു. മനസ്സിലായില്ലേയെന്ന നെഹ്റുവിന്റെ ചോദ്യത്തിന്, അറിയാം പക്ഷേ ബാഡ്ജ് ധരിക്കാതെ അകത്തേക്കു കടക്കാനാകില്ലെന്നായിരുന്നു കമലാകറുടെ മറുപടി. കീശയിൽനിന്നു ബാഡ്ജെടുത്തു കുത്തിയാണ് നെഹ്റു അകത്തു കടന്നത്. കമലാകർ പിന്നീട് സേവാദളിന്റെ ചീഫ് ഓർഗനൈസറായി.

കോൺഗ്രസിലേക്കു നേതാക്കൾ സേവാദളിലൂടെ എത്തണമെന്ന് ഇന്ദിരാ ഗാന്ധി നിബന്ധന വച്ചു. മകൻ രാജീവ് ഗാന്ധിക്കുപോലും ഇതു ബാധകമാക്കി.
പതാക സത്യഗ്രഹം
സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് പൗരസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കുമായി ബ്രിട്ടിഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച് പൊതുസ്ഥലങ്ങളിലും കെട്ടിടങ്ങളിലും ദേശീയപതാകയുയർത്തി നടത്തിയ സമരം.

Related News

Related News

Leave a Comment