എൽകെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും അഭ്യർത്ഥന

Written by Taniniram Desk

Published on:

ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും അടുത്തമാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിലേക്ക് വരരുതെന്ന് ഇരുവരോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.

“ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യർത്ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു,” രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്വാനിക്ക് ഇപ്പോൾ 96 വയസുണ്ട്, ജോഷിക്ക് അടുത്ത മാസം 90 തികയും.പ്രതിഷ്ഠാ ചടങ്ങുകൾക്കു വേണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണെന്നും അടുത്തമാസം പതിനഞ്ചോടെ എല്ലാം പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകള്‍ 16-ാം തീയതി മുതല്‍ ആരംഭിച്ച് 22 വരെ തുടരും.നാലായിരത്തോളം സന്യാസി ശ്രേഷ്ഠൻമാരെയും 2,200 മറ്റ് അതിഥികളെയും കാശി വിശ്വനാഥ്, വൈഷ്ണോദേവി ക്ഷേത്രങ്ങൾ പോലുള്ള പ്രധാന ക്ഷേത്രങ്ങളുടെ പ്രതിനിധികളെയും ഇതിനകം ക്ഷണിച്ചിട്ടുണ്ട്.ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് ​​കാമത്ത് തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിനെത്തുന്നവർക്കുവേണ്ടി എല്ലാം സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Related News

Related News

Leave a Comment