മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ പാർട്ടിയിൽ നിന്ന് രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് മിലിന്ദ് ദേവ്‌റയുടെ രാജി. “ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണ്” എന്ന് എക്സിലൂടെയാണ് അദ്ദേഹം രാജിവച്ചതായി അറിയിച്ചത്. “പാർട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു,” അദ്ദേഹം എക്സിൽ കുറിച്ചു. “വർഷങ്ങളായി അവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും കാര്യകർത്താക്കളോടും ഞാൻ നന്ദിയുള്ളവനാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ സൗത്ത് ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം താൻ പുറത്തേക്ക് പോകുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശനിയാഴ്ച ദേവ്‌റ തള്ളിക്കളഞ്ഞിരുന്നു. കിംവദന്തികൾ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇതിനെ നിഷേധിച്ചത്. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ മകനാണ് 47- കാരനായ മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയിൽനിന്ന് സ്ഥിരമായി കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്‌റ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്‌റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയോടൊപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്. സാവന്ത് ഇപ്പോൾ ഉദ്ധവ് താക്കറെ പക്ഷത്താണ്.