മുൻ എം എൽ എയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Written by Taniniram Desk

Published on:

ഹൈദരാബാദ്: തെലങ്കാനയിലെ ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവന്റെ മുന്നിലെ ബാരിക്കേഡുകൾ ഇടിച്ചു തകർത്ത ശേഷം വ്യാജ പ്രതിയെ ഹാജരാക്കി ദുബായിലേക്ക് രക്ഷപെട്ടു എന്നാരോപിച്ചു മുൻ എം എൽ എ യുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്.

നിസാമാബാദ് ജില്ലയിലെ ബോധൻ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഷക്കിൽ അഹമ്മദ് ആമിറിന്റെ മകൻ ബാബ എന്ന മുഹമ്മദ് റഹീൽ ആമിറിന് വേണ്ടി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ആൻഡ് ഹൈദരാബാദ് പോലീസ് ആണ് ചൊവ്വാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷക്കിൽ അഹമ്മദ് ആമിർ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

ഡിസംബർ 24 ന് പുലർച്ചെ തെലങ്കാന ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവന് പുറത്തുള്ള ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ച ബിഎംഡബ്ല്യു കാർ ഓടിച്ചത് മുഹമ്മദ് റഹീൽ ആണെന്ന് ആരോപിക്കപ്പെടുന്നു. അപകടസമയത്ത് റഹീൽ ആണ് വാഹനം ഓടിച്ചിരുന്നതെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ആരോപിച്ചു. ഇയാൾക്കൊപ്പം രണ്ട് സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് പറഞ്ഞു. പ്രജാഭവന് സമീപത്തെ ക്യാമറകളിൽ പതിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ റഹീൽ ഡ്രൈവ് ചെയ്യുന്നതും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്നതും ഉണ്ടെന്ന് ഡിസിപി സ്ഥിരീകരിച്ചു.

തിങ്കളാഴ്ചയാണ് അബ്ദുൾ ആസിഫിനെതിരെ സിആർപിസി, മോട്ടോർ വെഹിക്കിൾസ് ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരം പോലീസ് കേസെടുത്തത്.

എന്നാൽ റഹീൽ മറ്റ് മൂന്ന് പേർക്കൊപ്പം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് മുൻ എംഎൽഎയുടെ ഡ്രൈവറായിരുന്ന അബ്ദുൾ ആസിഫ് എന്നയാൾ കാർ എടുക്കാൻ സ്ഥലത്തെത്തുകയും അപകടസമയത്ത് താനാണ് ഓടിച്ചിരുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് റഹീലാണെന്ന് പിന്നീട് കണ്ടെത്തി.അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം റഹീൽ മുംബൈയിലേക്ക് പോകുകയും അവിടെ നിന്ന് ദുബായിലേക്ക് വിമാനം കയറുകയും ചെയ്തതായും പോലീസ് കണ്ടെത്തി. റഹീലിനെ സംരക്ഷിച്ചെന്നാരോപിച്ച് പഞ്ചഗുട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.

സമാനമായ രീതിയിൽ വാഹനാപകടമുണ്ടാക്കി വ്യാജപ്രതിയെ അവതരിപ്പിച്ചു രക്ഷപ്പെട്ടതായി ഇയാൾക്കെതിരെ മുൻപും ആരോപണമുണ്ട്.

2022 മാർച്ചിൽ ജൂബിലി ഹിൽസിൽ’എം‌എൽ‌എ’ സ്റ്റിക്കർ പതിച്ച ഒരു എസ്‌യുവി ഇടിച്ച് രണ്ടര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചിരുന്നു. ഈ വാഹനത്തിൽ റഹീൽ ഉണ്ടായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഇടിച്ച എസ്‌യുവി ജനക്കൂട്ടത്തിലേക്ക് കയറി മറ്റു നാലുപേർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ അന്നും പോലീസ് ചോദ്യം ചെയ്യുന്നതിനുപകരം റഹീലിനെ പോകാൻ അനുവദിക്കുകയായിരുന്നു. പിറ്റേ ദിവസം ഡ്രൈവർ 19 കാരനായ മുഹമ്മദ് അഫാൻ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Related News

Related News

Leave a Comment