ചെന്നൈ: പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തയ്ക്കെതിരെ മകൾ ദയ പ്രസാദ്‍. അമ്മയുടേത് ആത്മഹത്യ ശ്രമമല്ലെന്നും ഉറക്കമില്ലായ്മയെത്തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് അൽപം ഓവർ ഡോസ് ആയിപ്പോയെന്നും മകൾ മാധ്യമങ്ങളോട്
പറഞ്ഞു . തങ്ങളുടെ കുടുംബത്തിൽ യാതൊരു പ്രശ്നവുമില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ദയ പറഞ്ഞു.
“ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ല. എല്ലാവരും വളരെ സന്തുഷ്ടരാണ്. അമ്മ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. ഉടൻ ആശുപത്രിയിൽ നിന്നും മടങ്ങി വരും. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. അമ്മ ഒരു ഗായികയാണ്. കൂടാതെ ഒരു വിദ്യാർഥിയുമാണ്. എൽഎൽബിയും പിഎച്ച്ഡിയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഉറക്കമില്ലായ്മയ്ക്ക് അമ്മ ചികിത്സ തേടിയിരുന്നു.
ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുമുണ്ട്. ഉറക്ക ഗുളിക അൽപം ഓവർ ഡോസ് ആയിപ്പോയി. അതാണ് സംഭവിച്ചത്. അല്ലാതെ ഇത് ആത്മഹത്യാ ശ്രമമല്ല. സത്യം വളച്ചൊടിക്കരുത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ”, – ദയ പ്രസാദ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് നിസാംപേട്ടിലെ വസതിയിൽ കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്.
പിന്നാലെ പൊലീസെത്തി വീട് തുറന്നപ്പോൾ കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയത്ത് കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. ഗായകൻ ടിഎസ് രാഘവേന്ദ്രയുടെ മകളാണ് കൽപന. നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.