തൃപ്രയാർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി, മകൻ അഖിൽ, തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്, എന്നിവർക്കാണ് പരിക്കേറ്റത്.
മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മാരിടൈം പരിശീലന കേന്ദ്രങ്ങള്‍ ഗുജറാത്തിലും ചൈന്നെയിലുമുള്ള മാരിടൈം യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കപ്പല്‍ ഗതാഗതം, മാരിടൈം നിയമം, മാരിടൈം മാനേജ്മെൻറ് എന്നി കോഴ്‌സുകള്‍ നടത്തുകയും ഭാവിയില്‍ ലോകത്തിന് തന്നെ മാതൃകയായി മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഴീക്കോട് മാരിടൈം കോളേജില്‍ ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരം പരിഷ്‌കരിച്ച ഐ.വി. (ഇന്‍ലാന്‍ഡ് വെസ്സല്‍) റൂള്‍ പ്രകാരമുള്ള കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ കരുത്ത് പകരുന്ന നൂതന ആശയങ്ങളും പദ്ധതികളും മാരിടൈം ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. തുറമുഖങ്ങളെ അടിസ്ഥാനമാക്കി തീരദേശ മേഖലയെ സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മേഖലയാണ് തുറമുഖങ്ങളെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.
വാണിജ്യ ആവശ്യത്തിന് വിഴിഞ്ഞം തുറമുഖം തുറന്ന് കൊടുക്കുന്നതോടെ തീരദേശത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സാങ്കേതിക വൈദഗ്ധ്യം ഉണ്ടെങ്കില്‍ തുറമുഖം, കപ്പല്‍ എന്നിവിടങ്ങളില്‍ ജോലി സാധ്യത ഉറപ്പാണ്. രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസന സാധ്യതകളില്‍ തുറമുഖവും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും ഇനിയുള്ള നാളുകളില്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു. അതിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഉള്‍നാടന്‍ ജലഗതാഗതവും ചരക്കു നീക്കവും, ഹൗസ് ബോട്ട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങളുമെന്നും തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന മേഖലയാണിതെന്നും മന്ത്രി പറഞ്ഞു.
ഈ രംഗത്ത് പരിജ്ഞാനമുള്ളവരെ കൊണ്ടുവരണമെന്നാണ് വകുപ്പിൻ്റെ തിരുമാനം. അതാണ് ഇത്തരം കോഴ്‌സുകള്‍ നടപ്പാക്കുന്നത്. ജലഗതാഗത യാനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വൈദഗ്ധ്യവും നിര്‍ബന്ധമാണ്. ഈ അടിയന്തിര സാഹചര്യം പരിഗണിച്ചാണ് മാരിടൈമിലൂടെ കോഴ്‌സുകള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചിലെ മാരിടൈം അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലും ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വര്‍ദ്ധിച്ച് വരുന്ന തൊഴിലവസരങ്ങള്‍ക്ക് സാധ്യത നല്‍കുന്ന പ്രൊഫഷണല്‍ യോഗ്യതയുള്ള വിദഗ്ധരെ വാര്‍ത്തെടുക്കാനും പരിശീലനങ്ങള്‍ നല്‍കാനുമാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിരിക്കുന്നത്.
ചടങ്ങില്‍ ഏറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുഗതാ ശശിധരന്‍, കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപ്പാടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമിത ഷാജി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ശിവശങ്കരപ്പിള്ള, മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷൈന്‍ എ. ഹഖ്, മാരിടൈം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എം.പി. ഷിബു, അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വി.സി. മധു, കാസിം ഇരിക്കൂര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14-ന്. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. ബാലികയെ നിഷ്‌കരുണം കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് ശിശുദിനത്തിലാണെന്നതും പ്രത്യേകതയാണ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ. തൃശൂർ താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവ്വേയർ ആയ എ. രവീന്ദ്രൻ ആണ് തൃശൂർ വിജിലൻസ് പിടികൂടിയത്. അയ്യന്തോൾ സ്വദേശിയുടെ വസ്തു അളന്നു നൽകുന്നതിന് ഫീസ് എന്ന വ്യാജന 2500 രൂപ വാങ്ങുകയും വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
പോലീസ് സംവിധാനത്തെ ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചു; മന്ത്രി ഡോ. ആര്‍. ബിന്ദു
ഐ.എസ്.ഒ അംഗീകാരവുമായി തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍
പോലീസ് സംവിധാനത്തെ ഒന്നടങ്കം ജനപക്ഷ രീതിയില്‍ എത്തിക്കുന്നതില്‍ കേരളം പരിപൂര്‍ണ്ണ വിജയം കൈവരിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലാ ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസിൻ്റെ പരുക്കന്‍ നയമൊക്കെ ഇന്ന് പഴങ്കഥകളാണ്. പൊതുസമൂഹത്തോട് സൗഹാര്‍ദ്ദപരമായി ഇടപെട്ടുകൊണ്ട് നിയമ – നീതി നിര്‍വ്വഹണങ്ങളില്‍ ഉത്തരവാദിത്വപരമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ന് പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ ചാരിതാര്‍ത്ഥ്യവും അഭിമാനവും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരസ്പരസൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സമാധാനത്തിലുള്ള ജീവിതം ഉറപ്പുവരുത്താന്‍ കഴിയുള്ളൂ എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ക്കുള്ള ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് മന്ത്രി ഡോ. ആര്‍. ബിന്ദു വിതരണം ചെയ്തു. തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാന മന്ദിരത്തിൻ്റെ ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട എസ്.എച്ച്.ഒ അനീഷ് കരീം, കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ ഇ.ആര്‍. ബൈജു എന്നിവര്‍ ഏറ്റുവാങ്ങി.
തൃശ്ശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ വിശിഷ്ടാതിഥിയായി. ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ, എസ്.എം.എസ് പ്രൈവറ്റ് ലിമിറ്റഡ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്‍. ശ്രീകുമാര്‍, തൃശ്ശൂര്‍ റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ് എന്‍. വെയില്‍സ്, ഇരിങ്ങാലക്കുട വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാം കേരളീയത്തിനു ഒരുക്കങ്ങൾ തുടങ്ങി
കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൻ്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയത്തിനു ശേഷം രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും പറഞ്ഞു.
ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്, റിപ്പോർട്ട് പുറത്ത്
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിൻ്റെ കണക്ക്. മറുവശത്ത്, ചൈനയ്ക്ക് പട്ടികയില്‍ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ചൈനയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറഞ്ഞെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. നേരത്തെ ലോകബാങ്ക് മുതല്‍ ഐഎംഎഫ് വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് എസ്റ്റിമേറ്റ് പുതുക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.5 ശതമാനമാണെന്ന് ഫിച്ച് റേറ്റിംഗ്‌സ് നേരത്തെ കണക്കാക്കിയിരുന്നു. ഇത് 0.7 ശതമാനം വര്‍ധിച്ച് 6.2 ശതമാനമായി. 2023 മുതല്‍ 2027 വരെയുള്ള ഇടക്കാല കാലയളവാണ് ഫിച്ച് കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയുടെ ജിഡിപി ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടുത്ത മാസങ്ങളില്‍, ഇന്ത്യയിലെ തൊഴില്‍ നിരക്കില്‍ വലിയ പുരോഗതി ഉണ്ടായതായി ഏജന്‍സി പറഞ്ഞു. ഇതുകൂടാതെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ തൊഴില്‍ ഉല്‍പാദന ശേഷിയും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതാണ് എസ്റ്റിമേറ്റ് പുനഃപരിശോധിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ചൈനയുടെ ജിഡിപിയിലെ ഇടിവിൻ്റെ ആഘാതം വളര്‍ന്നുവരുന്ന 10 രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കാമെന്ന് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.
ബോബി ഡിയോൾ സൂര്യയുടെ വില്ലൻ..
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലൂടെ ബോബി ഡിയോൾ തമിഴിലേക്ക് . ചിത്രത്തിലെ മുഖ്യവില്ലനാണ് ബോബിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . ഈ മാസം തന്നെ ബോബി ഡിയോളിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുമെന്നാണ് സൂചന.
ബോളിവുഡ് താരങ്ങൾ തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നത് അടുത്തിടെ പതിവുകാഴ്ചയാണ്. അമിതാഭ് ബച്ചനും സൽമാൻ ഖാനും സഞ്ജയ് ദത്തുമെല്ലാം തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലേക്കുള്ള പുതിയ താരമാണ് ബോബി ഡിയോൾ.
നേരത്തേ പവൻ കല്യാൺ ചിത്രമായ ഹരിഹര വീര മല്ലുവിൽ ബോബി ഡിയോൾ വില്ലനായെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പിന്നീടിതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിവായിരുന്നില്ല. പിന്നീടാണ് കങ്കുവാ ടീം ബോബിയെ ബന്ധപ്പെടുന്നതും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുന്നതും. കഥ കേട്ടയുടൻ താരം സമ്മതം മൂളുകയായിരുന്നെന്ന് അടുത്തവൃത്തങ്ങൾ പ്രതികരിച്ചു. സൂര്യയെ വളരെ ഇഷ്ടമുള്ളയാളുമാണ് ബോബി ഡിയോളെന്നും അവർ പറഞ്ഞു.
നിലവിൽ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് ബോബി ഡിയോൾ. രൺബീർ കപൂറും രശ്മിക മന്ദാനയും നായകനും നായികയുമായെത്തുന്ന ചിത്രത്തിൽ വില്ലനാണ് ബോബി ഡിയോൾ.
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ് കങ്കുവ. പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയാണ് ഗ്ലിംസിലുള്ളത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.