കോട്ടയം: വീട്ടുജോലിക്കാരിക്ക് ശമ്പളത്തിന് പകരം ടി.വി. നല്‍കിയതിന് ശേഷം ഇവരുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം മരട് ആനക്കാട്ടില്‍ വീട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), അര്‍ജുന്‍ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടു പവന്റെ മാലയാണ് മോഷ്ടിച്ചത്.ഒക്ടോബര്‍ 16-നായിരുന്നു സംഭവം നടന്നത്. ആഷിക് ആന്റണിയുടെ വീട്ടിലാണ് വീട്ടമ്മ ജോലി ചെയ്തിരുന്നത്. ഈ വകയില്‍ കൂലി കുടിശ്ശികയുമുണ്ടായി.
കൈയില്‍ പണമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടിലിരിക്കുന്ന ടി.വി. നല്‍കാമെന്നും, കുടിശ്ശികയായ കൂലി കുറച്ചശേഷം ടി.വി.യുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താല്‍ മതിയെന്നും ഇരുവരും സമ്മതിച്ചു.
അടുത്തദിവസം ടി.വി. ഫിറ്റ്‌ചെയ്യാന്‍ ആഷിക്കും ഭാര്യയും സുഹൃത്തായ അര്‍ജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ഇതിനിടെ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം.
വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഒളിവിലായിരുന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയില്‍ നിന്നാണ് പിടികൂടിയത്. അര്‍ജുനെ എറണാകുളത്തു നിന്നു പിടികൂടി.
മാല മോഷണം : ദമ്പതികൾ അറസ്റ്റിൽ
രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രി
ജയ്പുര്‍: രാജസ്ഥാനിലും ബിജെപിക്ക് പുതുമുഖ മുഖ്യമന്ത്രി. മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞ് മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മയെ തിരഞ്ഞെടുത്തു.
സാംഗനേറില്‍ നിന്നുള്ള എംഎല്‍എയാണ് ഭജന്‍ലാല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടിയാണ്. ആദ്യമായാണ് നിമയസഭയില്‍ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദിവ്യ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാവും. മുന്‍ മുഖ്യമന്ത്രി വസുദേവ് ദേവ്‌നാനിയാണ് സ്പീക്കര്‍.
പെയിന്റിങ് ജോലിക്കിടെ 35 കാരന്‍ ഷോക്കേറ്റ് മരിച്ചു
കല്‍പറ്റ: കല്‍പറ്റയില്‍ പെയിന്റിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെല്‍വ പ്രമോദ് (35 )ആണ് മരിച്ചത്. കെ.ബി റോഡില്‍ പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് ഷോക്കേല്‍ക്കുന്നത്.
ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
‘ ഈറ്റ് റൈറ്റ്’ അംഗീകാരം നേടി 21 റെയില്‍വേ സ്‌റ്റേഷനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 21 റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ‘ ഈറ്റ് റൈറ്റ്’ അംഗീകാരം ലഭിച്ചു. സുരക്ഷിതമായ ഭക്ഷണം വിതരണം ചെയ്യുന്നത് വിലയിരുത്തി നല്‍കുന്ന അംഗീകാരമാണ് ‘ ഈറ്റ് റൈറ്റ്’.
പ്ലാറ്റ്‌ഫോമിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റ്, റീട്ടെയില്‍ കം കേറ്ററിങ് സ്ഥാപനം, ഫുഡ് പ്ലാസ/ ഫുഡ് കോര്‍ട്ട്/ റസ്റ്ററന്റുകള്‍, പെറ്റി ഫുഡ് വെണ്ടര്‍മാര്‍/ സ്റ്റാളുകള്‍/ കിയോസ്‌കുകള്‍, സ്‌റ്റേഷന്‍ യാഡിലെ വെയര്‍ഹൗസ്, ബേസ് കിച്ചണ്‍ എന്നിവയെല്ലാം പദ്ധതിയുടെ കീഴില്‍ വരും.
യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പ് വരുത്തിയതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് ജംക്ഷന്‍, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ ജംക്ഷന്‍, തിരൂര്‍, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വര്‍ക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകള്‍ക്കാണ് കേരളത്തില്‍ ഈറ്റ് റൈറ്റ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഗവർണർക്ക് തിരിച്ചടി…
കൊച്ചി : ഹൈക്കോടതിയിൽ ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്.
ഗവർണർ നിർദേശിച്ച ഈ നാല് വിദ്യാർഥികളും എബിവിപി പ്രവർത്തകരാണ്. ഇവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സർവകലാശാല നൽകിയ ലിസ്റ്റ് അട്ടിമറിച്ചാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദേശിച്ചിരുന്നത്.
4 വിദ്യാര്‍ഥികളെയാണ് കേരള സര്‍വകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്, ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ്, സ്‌പോര്‍ട്ട്‌സ് എന്നീ വിഭാഗത്തില്‍ നിന്നാണത്. ഇതില്‍ കേരള സര്‍വകലാശാല നല്‍കിയ വിദ്യാര്‍ഥികളിലൊരാള്‍ ബി എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാര്‍ഥിയുമാണ്. ഇത്തരത്തില്‍ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയില്‍ ഒന്നാം റാങ്ക് നേടിയവരെയാണ് സര്‍വകലാശാല പരിഗണിച്ചത്. ഫൈന്‍ ആര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയെയും സ്‌പോര്‍ട്‌സില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയ വിദ്യാര്‍ഥിയെയും സര്‍വകലാശാല നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാന്‍സലര്‍ നിശ്ചയിക്കുകയായിരുന്നു
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണറെ തടഞ്ഞു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾചുമത്തി പൊലീസ്. ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്.
ഏഴ് പ്രവർത്തകർക്കെതിരെയാണ് പുതിയ വകുപ്പ് ചുമത്തിയത്. ഈ വകുപ്പ് ചേർത്ത റിപ്പോർട്ട് തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് കോടതിയിൽ സമർപ്പിക്കും. കേരളാ സർവകലാശാലയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് നടപടി.
നേരത്തെ കലാപാഹ്വാന കുറ്റത്തിന് 13 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. വഞ്ചിയൂർ പൊലീസ് ആറുപേർക്കെതിരെയാണു കലാപാഹ്വാനക്കുറ്റം ചുമത്തിയത്. കന്റോൺമെന്റ് പൊലീസ് ഏഴുപേർക്കെതിരെയുമാണ് ഇതേ കുറ്റത്തിന് കേസെടുത്തത്.
ഡോ. ബിജു കെഎസ്എഫ്‌ഡിസിയിൽ നിന്ന് രാജിവെച്ചു
സംവിധായകൻ ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അംഗത്വം രാജിവെച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. തൊഴിൽപരമായ കാരണങ്ങൾ കൊണ്ടാണ് രാജി എന്നാണ് ഡോ. ബിജു നൽകുന്ന വിശദീകരണം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. ബിജുവിനെ കുറിച്ച് രഞ്ജിത് പരാമർശിച്ച രീതിയാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. തിയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടർ ബിജുവിനെല്ലാം എന്ത് റെലവൻസ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. ഡോ. ബിജു സംവിധാനംചെയ്ത അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമർശം.
തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ല എന്ന് ഡോ. ബിജു ഇതിന് മറുപടി നൽകി. എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്തയാളുടെ വിലയിരുത്തൽ തനിക്ക് ആവശ്യമില്ലെന്നും ഡോ. ബിജു വ്യക്തമാക്കിരുന്നു. ഡോ. ബിജുവിന്റെ പ്രതികരണം നിമിഷനേരങ്ങൾക്കകം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ രാജി.
മഹുവക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടിസ്…
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉടന്‍ ഒദ്യോഗിക വസതി ഒഴിയേണ്ടി വന്നേക്കും. വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് നോട്ടിസ് അയച്ചു. 30 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയാനാണു നിര്‍ദേശം. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
അതേസമയം, ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. എത്തിക്‌സ് കമ്മിറ്റിയുടെ പുറത്താക്കല്‍ നിര്‍ദേശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിലെത്തുന്നത്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമുള്ളത്. അംഗത്വം പൂര്‍ണമായി റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് മഹുവയുടെ വാദം.
ലോക്‌സഭയില്‍ ചോദ്യങ്ങളുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരനന്ദാനിയില്‍നിന്ന് പണം വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. പാര്‍ലമെന്ററി വെബ്‌സൈറ്റിന്റെ ലോഗിന്‍ വിവരങ്ങള്‍ മഹുവ ഹിരനന്ദാനിക്ക് നല്‍കിയെന്നും ആരോപണമുണ്ട്. എന്നാല്‍ താനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ദര്‍ശന്‍ ഹിരനന്ദാനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മഹുവ പറയുന്നു.
ലുലുവിൽ ക്രിസ്മസ് കാർണിവൽ
ബംഗളൂരു: നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറച്ചാർത്തുമായി ലുലു ക്രിസ്മസ് വിപണി ഒരുങ്ങി. ആകർഷകമായ ഇളവുകളോട് കൂടിയുള്ള പ്രദർശന വിപണന മേളയാണ് ലുലുവിൽ ഒരുക്കുന്നത്. കടലാസ് നക്ഷത്രങ്ങൾ മുതൽ ന്യൂജൻ നക്ഷത്രങ്ങൾ വരെ ഉൾപ്പെട്ട നക്ഷത്ര ശേഖരം, ആധുനിക ഡെക്കറേഷൻ ലൈറ്റുകൾ, അലങ്കാര ഉൽപന്നങ്ങൾ വൈവിധ്യമാർന്ന റെഡിമെയ്ഡ് പുൽക്കൂടുകൾ, സാന്താക്ലോസ് വേഷങ്ങൾ, ഗിഫ്റ്റ് ബോക്സുകൾ എന്നിവ പ്രത്യേക പവിലിയനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
പതിനഞ്ചിലധികം ഫ്ലേവറുകളിലുള്ള കേക്കുകളുടെ ശേഖരവും, നോൺ-ആൽക്കഹോളിക് വൈൻ കലക്ഷനും ഹൈപ്പർമാർക്കറ്റിലുണ്ട്. കൂടാതെ, ആകർഷകമായ വസ്ത്രശേഖരവും ക്രിസ്മസ് ഓഫറുകളുമായി ലുലു ഫാഷൻ സ്റ്റോറും, ഡിജിറ്റൽ ഉൽപന്നങ്ങൾക്ക് മികച്ച ഇളവുകളുമായി ലുലു കണക്ടും മികച്ച ക്രിസ്മസ് ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. പ്രത്യേക മ്യൂസിക് ബാൻഡ് പരിപാടികളും ഒരുക്കിയിട്ടുണ്ട്.