തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം, മർദന ദൃശ്യങ്ങൾ പുറത്ത്

Written by Taniniram Desk

Updated on:

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ നിരന്തര പീഡനത്തെ തുടർന്നെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ജീവനൊടുക്കിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് നൗഫലിനും ഭർതൃമാതാവ് സുനിതയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.ഷഹനയ്ക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്നേറ്റ മർദനത്തിന്റെ ദൃശ്യങ്ങളും വീട്ടുകാർ പുറത്തുവിട്ടു.

തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹനയും കാട്ടാക്കട സ്വദേശി നൗഫലും മൂന്നു വർഷം മുൻപാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതു മുതൽ തന്നെ ഭർത്താവും ഭർതൃമാതാവും ഷാഹിനയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ഷഹനയുടെ ബന്ധുക്കൾ പറയുന്നു. 75 പവനാണ് ഷഹനയ്ക്ക് സ്ത്രീധനമായി നൽകിയത്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർതൃമാതാവ് നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു.ഭർത‍ൃമാതാവിന്റെ പീഡനം സഹിക്കാനാകാതെയാണ് ഷഹന മൂന്നു മാസം മുൻപ് അവിടെനിന്നിറങ്ങി രണ്ടു വയസ്സുള്ള കുഞ്ഞുമായി വണ്ടിത്തടത്തെ സ്വന്തം വീട്ടിലെത്തി താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

സഹോദരന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഷഹനയേയും കുഞ്ഞിനെയും കൊണ്ടുപോകാനാണ് നൗഫൽ ചൊവ്വാഴ്ച ഷഹനയുടെ വീട്ടിലെത്തിയത്. എന്നാൽ ഭർതൃ വീട്ടിലേയ്ക്ക് പോകാൻ ഷഹന വിസ്സമ്മതിച്ചു.ഇതോടെ കുഞ്ഞുമായി നൗഫൽ അവിടെനിന്നു പോയി.

കുഞ്ഞിനെ കൊണ്ടുപോകുന്നത് ഷഹന ശക്തമായി എതിർത്തെങ്കിലും അതൊന്നും വകവയ്ക്കാതെ നൗഫൽ കുട്ടിയുമായി പോയി. കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമത്തിൽ മുറിയിൽ കയറി കതകടച്ച ഷഹനയെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News

Related News

Leave a Comment