കള്ളൻ കപ്പലിൽ തന്നെ..

Written by Taniniram Desk

Updated on:

ശ്യാം വെണ്ണിയൂര്‍

വിഴിഞ്ഞം: അദാനി തുറമുഖത്തിലെ(Adani Port) പദ്ധതി പ്രദേശത്തെ ബാർജ്, ടഗ്ഗ് എന്നിവയിൽ നിന്ന് ഡീസൽ ചോർത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം L&O SI .G വിനോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത് . വിഴിഞ്ഞം(Vizhinjam) കോട്ടപ്പുറം കരടിവിള വീട്ടിൽ ദിലീപ്(32), കോട്ടപ്പുറം ഇലവിള കോളനിയിൽ ജീവാഭവനിൽ ശ്യാം(24), മുല്ലൂർ കലുങ്ക് നട സുനാമി കോളനി നിവാസി റോബിൻ(37), മുക്കോല കാഞ്ഞിരവിള വീട്ടിൽ ഷിജിൻ(21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

ഇവരിൽ നിന്ന് 57 കന്നാസുകളിലായി 1800 ലിറ്റർ ഡീസൽ, ഇവ കടത്തിക്കൊണ്ടുവരാനായി ഉപയോഗിച്ച വളളം, ടഗ്ഗുകൾ- ബാർജ് എന്നിവയിൽ നിന്നും ഡീസൽ ഊറ്റിയെടുക്കാനുളള അനുബന്ധ ഉപകരണങ്ങൾ, ഡീസൽ മറ്റിടങ്ങളിൽ വിൽപ്പന നടത്താൻ ഉപയോഗിച്ച പിക്കപ് വാൻ, പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

ഇതിനു മുമ്പുണ്ടായിരുന്ന സംഭവത്തെ തുടർന്ന് SI G. വിനോദ് തൻ്റെ ഫോൺ നമ്പർ വിശ്വാസമുള്ള അവിടത്തെ ജീവനക്കാർക്ക് നൽകിയിരുന്നു. അത് പ്രകാരം മോഷണ സംഘം വാഹനങ്ങളുമായി എത്തിയ വിവരം ജീവനക്കാർ SI യെ അറിയിക്കുകയായിരുന്നു .

ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. ബുധനാഴ്ച രാത്രി ടഗ്ഗ്, ബാർജ് എന്നിവയിൽ നിന്ന് മോഷ്ടിച്ച 1800 ഓളം ലിറ്റർ നിറച്ച കന്നാസുകൾ വളളത്തിലാക്കി പഴയ വാർഫിൽ എത്തിച്ച് വാനിൽ കയറ്റുന്നതിനിടെയാണ് പോലീസ് മോഷണ സംഘത്തെ പിടികൂടിയത്. ഇതിൽ വാനിലുണ്ടായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്ന് SHO പ്രജീഷ് ശശി പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ ഡീസൽ മോഷണം തുടരുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഓരോ ആഴ്ചയിലും മൂന്നുതവണയാണ് ഡീസൽ മോഷ്ടിക്കുക. ഇവ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ച്‌ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുക. ഇവർ ചെറിയ കണ്ണികളാണെന്നും നിർമ്മാണ ചുമതല ഏറ്റെടുത്ത സബ് കമ്പനിയിലെ ഉന്നതർ അറിയാതെ ഈ മോഷണം നടക്കില്ലെന്നും ,എല്ലാ പ്രതികളെയും അന്വേഷിച്ച് നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും SI തനിനിറത്തോട് (Taniniram )പറഞ്ഞു.

SI വിനോദിന്റെ സമയോചിതവും തന്ത്രപരവുമായ നീക്കമാണ് പ്രതികളെ വളരെ വേഗം പിടികൂടാൻ കഴിഞ്ഞത്. ചാർജ് എടുത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്ത SI വിനോദിന്റെ അന്വേഷണ മികവ് ഇതിനോടകം തന്നെ ഡിപ്പാർട്ട്മെൻ്റിൽ ചർച്ചാവിഷയമാണ്. അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ ഉത്തരേന്ത്യയിൽ പോയി അറസ്റ്റ് ചെയ്തത് വാർത്തയായിരുന്നു. അതിനിടെ വിഴിഞ്ഞം SI വിനോദിൻ്റെ അന്വേഷണ മികവ് അദാനി പോർട്ട് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഇതിനോടകം നിരവധി പേരുടെ അഭിനന്ദനങ്ങളാണ് SI യെ തേടി വരുന്നത്.

Related News

Related News

Leave a Comment