കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം: പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് മാതാവ്

Written by Taniniram1

Published on:

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് മാതാവ്. സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞാണ് ഏഴു വയസ്സുകാരന് പൊള്ളലേറ്റത്. സംഭവത്തിൽ ടിടിഇയോട് സഹായം ആവശ്യപ്പെട്ടപ്പോൾ കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് മാതാവിന്റെ പരാതി. കുട്ടി ഇപ്പോൾ ഇരു തുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജർ, റെയിൽവെ പോലീസ് എന്നിവരോടാണ് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.

ജനുവരി മൂന്നിന് തലശ്ശേരിയിൽ നിന്ന് മംഗളൂരുവിലേക്ക് മലബാർ എക്സപ്രസിലാണ് മാതാവും കുഞ്ഞും കയറിയത്. കണ്ണപുരം കഴിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക്പൊള്ളലേറ്റത്. പൊള്ളിയത് കണ്ടപ്പോൾ മാതാവ് സഹായം തേടി. എന്നാൽ പ്രാഥമിക ചികിത്സ നൽകുന്നതിനുപകരം റിസർവേഷൻ കോച്ചിൽ കയറിയതിന് പിഴയിടാനായിരുന്നു ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് മാതാവ് പറഞ്ഞു. സഹയാത്രികരും സഹായിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പിന്നീട് ഉള്ളാൾ സ്റ്റേഷനിൽ ഇറങ്ങി ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് ബോക്സ് കോച്ചുകളില്ല. ഉള്ളത് ഗാർഡ് റൂമിൽ ആണെന്നും അവിടേക്ക് ടിടിഇമാർ എത്തിച്ചതുമില്ലെന്നും മാതാവ് പറഞ്ഞു. എന്നാൽ ടിടിഇമാർ അടുത്ത സ്റ്റേഷനിലും കൺട്രോൾ റൂമിലും വിവരം അറിയിച്ചിരുന്നുവെന്നാണ് റെയിൽവെയുടെ മറുപടി.

Related News

Related News

Leave a Comment