പശുവിനെ വിറ്റ് കലോത്സവത്തിൽ പങ്കെടുത്ത കുട്ടിക്ക് പശുവിനെ നൽകും..മന്ത്രി ചിഞ്ചു റാണി

Written by Taniniram1

Published on:

തീറ്റപ്പുൽ കൃഷി, കാലിത്തീറ്റ, പശു വളർത്തൽ എന്നിവയ്ക്ക് സബ്സിഡി നൽകി കേരളത്തെ സ്വയംപര്യാപ്തമാക്കും

തീറ്റപ്പുൽ കൃഷി, കാലിത്തീറ്റ, പശുവളർത്തൽ എന്നിവയ്ക്ക് സബ്സിഡി നൽകി പാൽ ഉത്പ്പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്ത‌മാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പശുവിനെ വിറ്റ് മത്സരത്തിൽ പങ്കെടുക്കേണ്ടിവന്ന ജില്ലയിൽ നിന്നുള്ള വിദ്യാർഥിക്ക് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു പശുവിനെ നൽകുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിന്റെ മലബാർ മേഖല യൂണിയന്റെ പാലാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് ഏറ്റവും ഗുണമേന്മയുള്ള പാലായി
തിരഞ്ഞെടുത്തത്. ക്ഷീരകർഷകർക്ക്ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യതഉറപ്പുവരുത്തുന്നതിന് നിയമസഭയിൽ കാലിത്തീറ്റ ബിൽ പാസാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു വർഷത്തിനുള്ളിൽ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള
നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം 50 പഞ്ചായത്തുകളിൽ കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കും. ചർമ്മ മുഴ ബാധിച്ച് മരണപ്പെട്ട 800 പശുക്കൾക്കുള്ള ധനസഹായവും നൽകും. കറവപ്പശുക്കൾക്ക് 30000 രൂപ, കിടാരികൾക്ക് 10000 രൂപ, കന്നുകുട്ടികൾക്ക് 5000 എന്നിങ്ങനെയാണ്ധനസഹായം വിതരണം ചെയ്യുന്നത്. സമഗ്ര ഇൻഷുറൻസ് പദ്ധതിയിലൂടെ എല്ലാ പശുക്കളെയും ഇൻഷ്വർ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. പശുക്കൾ നഷ്ടപ്പെട്ട വിദ്യാർഥിക്ക് കെ എൽ ഡി ബോർഡിൽ
നിന്ന് ഇൻഷ്വർ ചെയ്‌ത അഞ്ചു പശുക്കളെ നൽകി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. അവർക്കാവശ്യമായ പഠനത്തിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

ഡയറി സയൻസ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തി നൽകുമെന്ന് പരിപാടിയിൽ അധ്യക്ഷനായ ദേവസ്വം, പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ക്ഷീരമേഖലയിലെ വലിയ ഉണർവിനാണ് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്. കേരളം എല്ലാ മേഖലയിലും കൈവരിച്ച മാതൃകാപരമായ വികസനം ക്ഷീര വികസനത്തിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത ചൊവ്വന്നൂർ ബ്ലോക്കില വേലൂർ പഞ്ചായത്തിനെ വേദിയിൽ അനുമോദിച്ചു. മികച്ച ക്ഷീരകർഷകൻ, യുവകർഷകൻ, മുതിർന്ന കർഷകൻ, ബ്ലോക്ക് തലത്തിലുള്ള കർഷകർ, കന്നുകാലി പ്രദർശനത്തിൽ സമ്മാനം നേടിയവർ, വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ വിജയിച്ചവർ തുടങ്ങിയവർക്കുള്ള സമ്മാനവിതരണവും നടന്നു. ഡയറി ഫാമിങിലെ നൂതന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ ക്ഷീരകർഷക സെമിനാർ ‘പഞ്ചഗവ്യം’ അവതരിപ്പിച്ചു. തിരുവാഴാംകുന്ന് ലൈവ് സ്റ്റോക്ക് റിസേർച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. എ പ്രസാദ് വിഷയാവതരണം നടത്തി.

Related News

Related News

Leave a Comment