കത്രിക കുടുങ്ങിയ സംഭവം; പൂർണ നീതി കിട്ടിയിട്ടില്ലെന്ന് ഹർഷിന

Written by Taniniram Desk

Published on:

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തിൽ ഉണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികൾ.

വളരെ അധികം സന്തോഷം തോന്നുന്നുവെന്ന് കുറ്റപത്രം സമർപ്പിച്ചതിൽ ഹർഷിന പ്രതികരിച്ചു. ശക്തമായ പോരാട്ടത്തിന്റെ വിജയം കൂടിയാണിതെന്ന് ഹർഷിന. പൂർണനീതി ആയിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഹർഷിന വ്യക്തമാക്കി. ആരോ​ഗ്യവകുപ്പിന്റെ ഭാ​ഗത്ത് നിന്ന് വേണ്ടവിധം പിന്തുണ ലഭിച്ചില്ലെന്നും ഇനി ഒരാൾക്കും ഇത്രയും ​ഗതികേട് ഉണ്ടാകരുതെന്നും ഹർഷിന പറഞ്ഞു.

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

Related News

Related News

Leave a Comment