ശബരിമലയിലെ തിരക്ക് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ദർശനം നടത്താൻ സാധിക്കാതെ ഭക്തർ മടങ്ങുന്നതായി റിപ്പോർട്ട്. തിരക്ക് നിയന്ത്രിക്കുന്നതിലും തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും ദേവസ്വം ബോർഡിന് വലിയ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഡൽഹിയിൽ പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ യുഡിഎഫ് എംപിമാരും പ്രതിഷേധം സംഘടിപ്പിച്ചു.
ശബരിമലയിൽ ചൊവ്വാഴ്ച തിരക്കിന് നേരിയ കുറവുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോർട്ട്. തുടർച്ചയായി അഞ്ചാംദിനവും ശബരിമല പാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. കൂടാതെ കെഎസ്ആർടിസി ബസുകളിൽ കയറാനും വൻ തിരക്കാണുള്ളത്. അധിക സർവീസ് ആവശ്യം പരിഗണിച്ചില്ല. പൊലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതിയുണ്ട്. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചത്.