മകരവിളക്കിനൊരുങ്ങി ശബരിമല

Written by Taniniram1

Published on:

ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മലചവിട്ടുന്നു.

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകൾക്കുശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക.

തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15 ന് കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30 ന് നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദർശനം എന്നിവ നടക്കും.

ജനുവരി 15 ന് വൈകീട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളിൽ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം.19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

19 ന് മണിമണ്‌ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവിൽ നടയടക്കും.

Related News

Related News

Leave a Comment