ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവയ്ക്കേണ്ടന്ന തീരുമാനത്തിൽ രഞ്ജിത്ത്. മുഖ്യമന്ത്രിയെയും സാംസ്കാരിക മന്ത്രിയെയും ഉടൻ കണ്ട് തന്റെ ഭാഗം വിശദീകരിക്കും. സർക്കാർ തീരുമാനം നവകേരള യാത്രയ്ക്കുശേഷം ഉണ്ടാകും. അതിനിടെ, അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് മറുപക്ഷം ആരോപിച്ചു.
ചലച്ചിത്ര അക്കാഡമിയിൽ ഭിന്നതയില്ലെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും രഞ്ജിത്ത് ഇന്നലെ ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സമാന്തര യോഗം നടന്നിട്ടില്ലെന്നും പറഞ്ഞു. ഇതിനു പിന്നാലെ രഞ്ജിത്തിനെതിരെ ജനറൽ കൗൺസിൽ അംഗങ്ങൾ രംഗത്തുവന്നു.എനിക്കെതിരായ പരാതി സർക്കാർ അന്വേഷിക്കട്ടെ. അക്കാഡമിക്കെതിരെ ഒരു ചുവടും വയ്ക്കില്ലെന്ന് അംഗങ്ങൾ അറിയിച്ചിട്ടുണ്ട്. ഡോ. ബിജുവിനെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമാണ്. അക്കാഡമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല സംസാരിച്ചത്.
ഐ.എഫ്.എഫ്.കെ ക്യുറേറ്റർ ഗോൾഡ സെല്ലത്തെ അടുത്ത ഐ.എഫ്.എഫ്.കെയിലും നിലനിറുത്തും. ചലച്ചിത്ര അക്കാഡമി എക്സിക്യുട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും. കുക്കു പരമേശ്വരനെ അതിലേക്ക് നിർദ്ദേശിക്കാനാണ് തീരുമാനം. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കുവിനെ ഉൾപ്പെടുത്തുന്നത്.
ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രഞ്ജിത്ത് ആമുഖ പ്രഭാഷണം തുടങ്ങിയപ്പോൾ ഡെലിഗേറ്റുകൾ കൂവി. മേളയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ കൈയടിച്ചു. മറ്റുള്ളവരുടെ പേരെടുത്തു പറഞ്ഞ രഞ്ജിത്ത് ജനറൽ കൗൺസിൽ അംഗങ്ങളുടെ പേരുകൾ അവഗണിച്ചു. ഇത് വരിക്കാശേരി മനയല്ല –രഞ്ജിത്തിനെ പുറത്താക്കണം: അക്കാഡമി അംഗങ്ങൾ.കത്ത് പുറത്ത്തനിക്കെതിരെ പരാതികളുയർന്നിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞത് ശുദ്ധനുണയാണെന്നും മാടമ്പിത്തരം തിരുത്തിയില്ലെങ്കിൽ ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും ചലച്ചിത്ര അക്കാഡമി ജനറൽകൗൺസിൽ അംഗങ്ങൾ.
കഴിഞ്ഞദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന തുടങ്ങിയവരാണ് മേള വേദിയിൽ പരസ്യ പ്രതികരണവുമായി എത്തിയത്. പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്ന് ഫോൺവിളിച്ച് ആവശ്യപ്പെട്ടതായും ആരോപിച്ചു. വ്യാഴാഴ്ച ഇവർ യോഗം ചേർന്ന് തീരുമാനമെടുക്കുകയും മന്ത്രിക്കുൾപ്പെടെ കത്ത് നൽകുകയും ചെയ്തിരുന്നു.
രഞ്ജിത്ത് പത്രസമ്മേളനം വിളിച്ചുചേർത്ത് പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്. വരിക്കാശേരിമനയിലെ ലൊക്കേഷൻ എന്ന മട്ടിലാണ് രഞ്ജിത്ത് പെരുമാറുന്നത്. അക്കാഡമി എക്സിക്യുട്ടീവ് കമ്മിറ്റി വിപുലപ്പെടുത്താനുള്ള അധികാരം ചെയർമാനില്ല. വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന് കഴിഞ്ഞദിവസം കുക്കു പരമേശ്വരനെ വിളിച്ച് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിറുത്തിപൊയ്ക്കോളൂ എന്നാണ് പറഞ്ഞത്. അങ്ങനെ പറയാൻ വീട്ടുജോലിക്കാരല്ല അംഗങ്ങൾ.
സെക്രട്ടറിയും ജീവനക്കാരും രാപ്പകൽ ജോലിചെയ്തിട്ടാണ് നല്ല രീതിയിൽ മേള നടക്കുന്നത്. ചെയർമാന്റെ വിചാരം താൻ തമ്പുരാനായി നടക്കുന്നതുകൊണ്ടാണെന്നാണ്. ധാർഷ്ട്യവും മാടമ്പിത്തരവുമായി നടക്കുന്ന അദ്ദേഹം സർക്കാരിനെയാണ് അവഹേളിക്കുന്നത്. ഒന്നുകിൽ സ്വയം തിരുത്തണം. അല്ലെങ്കിൽ പുറത്തുപോകണം. രഞ്ജിത്ത് കാട്ടിക്കൂട്ടുന്ന അവഹേളനങ്ങൾക്കെല്ലാം അക്കാഡമി മറുപടി പറയേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു.