ഗുരുവായൂർ നിർമ്മാല്യ ദർശനം : ശിപാർശയുമായി ഇടത് നേതാക്കൾ

Written by Taniniram Desk

Published on:

ഗുരുവായുർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ ദർശനത്തിന് വേണ്ടി ഇടതു നേതാക്കളുടെ
ശിപാർശയിൽ വലഞ്ഞു ദേവസ്വം അധികൃതർ. ഞായറാഴ്ച നിർമ്മാല്യ ദർശനത്തിനായി എളമരം കരിം എം പിയും , തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രനും ആണ് ശിപാർശയുമായി ദേവസ്വത്തെ സമീപിച്ചത് . ആന്ധ്രയിൽ നിന്നുള്ള പത്തംഗ സംഘത്തിനു വേണ്ടിയാണ് എളമരം കരിം ശിപാർശ നടത്തിയത്. കൊടകര സ്വദേശി ജയകൃഷ്ണനും സംഘത്തിനും വേണ്ടിയാണ് ബാലചന്ദ്രൻ എം എൽ എ ശിപാർശ നടത്തിയത്. എ കെ ജി സെന്ററിൽ നിന്നും, മന്ത്രിമാരുടെ ഓഫീസിൽ നിന്നും ശിപാർശയുടെ കുത്തൊഴുക്കാണ് വരുന്നതത്രെ. ചീഫ് സെക്രട്ടറി മുതൽ സെക്രട്ടറിയേറ്റിലെ പൂന്തോട്ട സൂക്ഷിപ്പ്കാരൻ അടക്ക൦ ശിപാർശ നടത്തുന്നത് വേറെ. പണ്ട് യു ഡി എഫ് ഭരണത്തിലായിരുന്നു ക്ഷേത്ര ദർശനത്തിനായി ശിപാർശകൾ വന്നിരുന്നത്, അതിനെ കവച്ചു വെക്കുന്ന രീതിയിൽ ഇപ്പോൾ വിശ്വാസികൾ അല്ലാത്തവരും ശിപാർശയുമായി എത്തുന്നു എന്നതാണ് കൗതുകം.

അതെ സമയം ക്ഷേത്രത്തിൽ പണം വാങ്ങി ഭഗവത്‌ ദർശനം നടത്തുന്നവരുടെ എണ്ണം ഭീകരമായി വർധിച്ചു .കഴിഞ്ഞ ദിവസം നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ എത്തിയവരിൽ നിന്നും പണം വാങ്ങി നെയ് വിളക്ക് ശീട്ടാക്കാതെ ഗോപുരത്തിൽ നിന്നും ടോക്കൺ സംഘടിപ്പിച്ചു തൊഴിയിച്ചു എന്ന പരാതി ഉയർന്നിരുന്നു .16 അംഗ സ്വാമിമാരെയാണ് ഇത്തരത്തിൽ കടത്തി വിട്ടതത്രെ. കൃഷ്ണനാട്ടം കളരിയിലെ ഒരു ജീവനക്കാരനെതിരെയാണ് ആക്ഷേപം ഉയർന്നത് യൂണിയൻ നേതാക്കൾ ഇടപെട്ട് പരാതിയില്ലാത്ത രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
ഒരു വനിത കാവൽക്കാരിയും പണം വാങ്ങി ഭക്തരെ ഭഗവൽ ദർശനത്തിനു കടത്തിവിടുന്നുണ്ട് എന്ന ആക്ഷേപവും ഉയരുന്നുണ്ട് . ക്ഷേത്രത്തിലും, ക്ഷേത്രത്തിന് പുറത്തും സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ലഭിക്കുമെങ്കിലും ഭരണ പക്ഷത്തിന് വേണ്ടപെട്ടവരാകുമ്പോൾ അത്തരം നടപടി കളിലേക്ക് കടക്കാറില്ല . ദർശനത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചാൽ തൊഴീയ്ക്കൽ മാഫിയയെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിലും അതിനുള്ള ആർജവം ഭരണ സമിതിക്കു ഉണ്ടാകുമോ എന്നാണ് ഭക്തരുടെ സംശയം.

Related News

Related News

Leave a Comment