Wednesday, April 2, 2025

‘തലവേദന’: ബിജെപി രാജഗോപാലിനെ പുറത്താക്കുമോ??

Must read

- Advertisement -

ബിജെപി നേതാക്കൾക്ക് ആകെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് മുതിർന്ന നേതാവ് ഒ രാജഗോപാൽ. പൊതുവേദിയിൽ വെച്ച് രാജഗോപാൽ കോൺഗ്രസ് എം പി ശശി തരൂരിനെ പുകഴ്ത്തി പറഞ്ഞത് കൊണ്ട് വെട്ടിലായിരിക്കുന്നത് ബിജെപിയാണ് .

തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന ശശി തരൂരിന് അതുകൊണ്ടാണ് വീണ്ടും വീണ്ടും ജയിക്കാൻ കഴിഞ്ഞത്. ഇനി അടുത്ത കാലത്ത് വേറെ ആർക്കെങ്കിലും അവസരം ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും ഒ രാജഗോപാൽ പറഞ്ഞു. തരൂരിന്‍റെ സേവനം കൂടുതൽ ലഭ്യമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ തിരുത്തുമായി രാജഗോപാൽ രംഗത്തെത്തി. തരൂരിനെക്കുറിച്ചുള്ള പരാമർശം താൻ ഉദ്ദേശിച്ച രീതിയിൽ അല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് പിന്നീട് പുറത്തിറക്കിയ കുറിപ്പിൽ രാജഗോപാൽ പറഞ്ഞത്.

തിരുവനന്തപുരത്ത് നടന്ന എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിലാണ് ഒ രാജഗോപാൽ ശശി തരൂരിനെ പുകഴ്ത്തിയത്. ശശി തരൂരിന് ഡി കെ ശിവകുമാർ പുരസ്ക്കാരം നൽകുന്ന ചടങ്ങിലാണ് ആശംസാ പ്രാസംഗികനായി ഒ രാജഗോപാൽ എത്തിയത്. ‘പാലക്കാട്ടുകാരനായ ശശി തരൂരിന്‍റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഇവിടെ തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനിച്ച അവസരത്തിൽ ഞാൻ സംശയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യനാണ് തരൂർ. നന്നായി ഇംഗ്ലീഷ് പറയും. പിന്നെ എന്തിനാണ് ഈ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്ന് ഞാൻ ചോദിക്കുകയുണ്ടായി’.

‘അത്ഭുതമെന്ന് പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴി‍ഞ്ഞിരിക്കുന്നു. അതിനാലാണ് അദ്ദേഹം വീണ്ടും വീണ്ടും ജയിക്കുന്നത്. ഇനി അടുത്തകാലത്ത് വേറൊരാൾക്ക് അവസരം ലഭിക്കുമോയെന്ന് ഞാൻ സംശയിക്കുന്നു. ഏതായാലും ഇങ്ങനെയൊരാളെ പാലക്കാട് സംഭാവന ചെയ്തുവെന്നത് മലയാളികൾക്ക് മുഴുവൻ അഭിമാനകരമാണ്’- ഒ രാജഗോപാൽ പറഞ്ഞു. പ്രസംഗിച്ച് മടങ്ങുകയായിരുന്ന രാജഗോപാലിന്‍റെ പാദത്തിൽ ശശി തരൂർ സ്പർശിക്കുകയും ചെയ്തു.

അതേസമയം പ്രസംഗം വാർത്തയായതോടെ തിരുത്തുമായി ഒ രാജഗോപാൽ രംഗത്തെത്തുകയായിരുന്നു. ‘ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോഡി സർക്കാരിന്‍റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്’- രാജഗോപാൽ പറഞ്ഞു.

നിലവിൽ തരൂരിന്‍റെ മണ്ഡലത്തിലെ സാന്നിദ്ധ്യം നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്‍റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും. ഒരു പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്… ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്‍റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്- രാജഗോപാൽ വ്യക്തമാക്കി.

See also  ഉച്ചഭക്ഷണം കഴിക്കാന്‍ ക്ലാസിന് പുറത്തിറങ്ങിയ രണ്ടാം ക്ലാസുകാരനെ തെരുവ് നായ കടിച്ചു

എന്നാൽ ഓരോ ഇലക്ഷനും പടി വാതുക്കൽ എത്തുന്ന സമയത്ത് പാലക്കാട് നിന്ന് തലസ്ഥാനത്തെത്തി, പുറമെ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്ന പ്രസ്താവന രാജഗോപാൽ നടത്തുക പതിവാണ്. ഇത്തവണയും രാജഗോപാലിൻ്റെ പ്രസ്താവന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മുതിർന്ന നേതാവായതിനാൽ പ്രതികരിക്കണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ രാജഗോപാലിൻ്റെ പ്രസ്താവന വന്നതിന് പുറമെ അദ്ദേഹം പറഞ്ഞത് ശരിയെന്നുള്ള അർത്ഥത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാക് പയറ്റ് ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാനത്ത് ബിജെപി നേതാക്കളുടെ വാട്സാപ്പ് ഗ്രുപ്പുകളിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണ്.

പഴയ പരാജയത്തിന്റെ കാരണങ്ങളും, കഴിഞ്ഞ അഞ്ച് വർഷമായി തലസ്ഥാനത്ത് ഒരു നേതാവിനെ ഉയർത്തി കൊണ്ട് വരാൻ കഴിയാത്തതും ബിജെപി വൃത്തങ്ങളിൽ ചേരി തിരിഞ്ഞുള്ള വിഴുപ്പഴക്കലിന് വഴി മരുന്നിട്ടിരിക്കുന്നു. എന്തായാലും രാജഗോപാലിൻ്റെ അനവസരത്തിലുള്ള പ്രസ്താവന സൃഷ്‌ടിച്ച കോലാഹലം ഉടനൊന്നും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article