പ്രതിഷേധക്കാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺ‍മാൻ സ്റ്റേഷനിൽ ഹാജരായില്ല.

Written by Taniniram Desk

Published on:

ആലപ്പുഴ : നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയുടെ ബസിനു നേരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചവരെ മർദിച്ച കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺ‍മാനും സുരക്ഷാസേനയിലെ അംഗവും ഇതുവരെ പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല. ഇവർക്കു നോട്ടിസ് അയച്ചിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാൽ, എന്നു ഹാജരാകണമെന്നു പറഞ്ഞിട്ടില്ല.

ഡിസംബർ 15ന് നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ സേനാംഗം സന്ദീപും മറ്റും ചേർന്നാണു മർദിച്ചത്. പ്രതിഷേധക്കാരെ പൊലീസ് മാറ്റിക്കൊണ്ടു പോകുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയാണ് അനിൽ ഫൈബർ ലാത്തികൊണ്ട് അടിച്ചത്. തലയ്ക്കേറ്റ അടിയിൽ തോമസിന് ആഴത്തിൽ മുറിവേറ്റു. തലയിൽ അടി കൊള്ളാതെ തടഞ്ഞ അജയ്‌യുടെ കൈയുടെ അസ്ഥി പൊട്ടി.

മർദനമേറ്റവർ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനാൽ കോടതിയെ സമീപിച്ചപ്പോൾ കോടതി നിർദേശപ്രകാരമാണു സൗത്ത് പൊലീസ് ഡിസംബർ 23ന് കേസെടുത്തത്. പരാതിക്കാർ മൊഴി കൊടുത്തിട്ടുണ്ട്. 4 സാക്ഷികളും ഹാജരായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തലാണ് ഇപ്പോൾ നടക്കുന്നതെന്നു പൊലീസ് പറയുന്നു. പ്രതികൾ എന്നു ഹാജരാകുമെന്നു പൊലീസിനു വ്യക്തതയില്ല. പ്രതികൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായതിനാൽ പൊലീസ് ഉദാസീനത കാട്ടുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Related News

Related News

Leave a Comment