കൂടത്തായി കൊലപാതക പരമ്പര; ഒരു സാക്ഷികൂടി കൂറുമാറി

Written by Taniniram1

Published on:

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്.

പ്രജികുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. റോയ് വധക്കേസിലെ വിചാരണക്കിടെയാണു കൂറുമാറ്റം.

ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറു പേരാണു ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതു കൊലപാതകമാണെന്ന സൂചന 2019ലാണു പുറത്തുവന്നത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ റിട്ട. അധ്യാപിക അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചതായിരുന്നു ആദ്യത്തെ സംഭവം.

പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നു സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ടിനെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും കൊലപാതകമാണെന്നു കണ്ടെത്തിയത്.

Related News

Related News

Leave a Comment