കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി ഹാജരാകുക പ്രശസ്തനായ സുപ്രീംകോടതി അഭിഭാഷകൻ

Written by Taniniram1

Published on:

കൊച്ചി: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് വേണ്ടി വാദിക്കാൻ സുപ്രീംകോടതി അഭിഭാഷകൻ. പ്രമാദമായ പല കേസുകളിലൂടെയും ശ്രദ്ധേയനായ അഡ്വക്കറ്റ് രഞ്ജിത്ത് ശങ്കർ ആണ് പ്രതി പത്മകുമാറിനും ഭാര്യ അനിതകുമാരിക്കും മകൾ അനുപമയ്ക്കും വേണ്ടി ഹാജരാകുന്നത്. ഇന്ന് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഹൈകോടതി അഭിഭാഷകൻ പ്രഭു വിജയകുമാർ ഹാജരായി.

ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി അന്വേഷണസംഘം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. മൂവരെയും കോടതി റിമാന്റ് ചെയ്തു. പത്മകുമാറിനെ തിരികെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അയച്ചു. കസ്റ്റഡിയിൽ വാങ്ങിയശേഷം കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂർത്തിയാക്കി. കൂടാതെ പ്രതികളുടെ കൈയെഴുത്ത് പരിശോധനയും നടത്തി.

നവംബർ 27 വൈകിട്ട് ആയിരുന്നു ആറ് വയസ്സുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസിൽ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവർ പൊലീസിന്റെ പിടിയിലായി. ഇതിൽ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങൾ പൊലീസ് പ്രത്യേകം പരിശോധിക്കുകയാണ്. കൂടാതെ മൂന്നുപേരുടെയും അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഇവരിൽ ആർക്കെങ്കിലും മോശമായ തരത്തിൽ മെസ്സേജ് അയക്കുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ഉടനെ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related News

Related News

Leave a Comment